ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ദില്ലിയിലുള്ളത്

നാല് വര്‍ഷം മുന്‍പ് പ്രഖ്യാപനവേള മുതല്‍ മലയാളി സിനിമാപ്രേമികള്‍ ഇത്രയും കാത്തിരുന്ന ഒരു ചിത്രമില്ല, എമ്പുരാന്‍ പോലെ. കൊവിഡ് സാഹചര്യത്താല്‍ നീണ്ടുപോയ ചിത്രം അവസാനം ചിത്രീകരണം ആരംഭിക്കുകയാണ്. ഈ മാസം അഞ്ചാം തീയതി ഈ സിനിമയുടെ ദില്ലിയില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. ഇതിന്‍റെ ഭാഗമായി സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ ദില്ലിയിലെത്തി. 

എന്നാല്‍ ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ദില്ലിയിലുള്ളത്. അതിന് ശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലാണ്. ദില്ലിയിലെ ഒരു ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ കേരളത്തിലേക്ക് തിരിച്ചെത്തും. ജീത്തു ജോസഫ് ചിത്രം നേരിന്‍റെ ഡബ്ബിംഗ് അടക്കം അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. നേരിന് രണ്ട് ദിവസം നീളുന്ന കൊച്ചി ഷെഡ്യൂളും ഉണ്ടെന്ന് അറിയുന്നു. ലഡാക്ക് ഷെഡ്യൂള്‍ തുടങ്ങി ഏതാനും ദിവസത്തിനുള്ളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. പിന്നീട് ഷെഡ്യൂള്‍ ബ്രേക്ക് ആവുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലൂസിഫറില്‍ ഉള്ളവരെ കൂടാതെ പുതിയ താരനിരയും ചിത്രത്തില്‍ എത്തുമെന്നും പറയപ്പെടുന്നുണ്ട്. ചിത്രീകരണത്തിനിടെ ഇത് പ്രഖ്യാപിക്കും.

ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍സും എമ്പുരാനില്‍ പണം മുടക്കുന്നുണ്ട്. മലയാളം ഇതുവരെ കാണാത്ത കാന്‍വാസിലായിരിക്കും പൃഥ്വിരാജ് പൂര്‍ത്തിയാക്കുക. എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും, പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്. സംഗീതം ദീപക് ദേവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.

ALSO READ : ആരാണ് ആ നാലാമന്‍? ഈ വര്‍ഷം ഏറ്റവും ഞെട്ടിച്ച വില്ലന്‍ ആര്? തമിഴ് പ്രേക്ഷകര്‍ പല തട്ടുകളില്‍, ചര്‍ച്ച സജീവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക