ആടുജീവിതം ജോര്‍ദാനില്‍; കൊവിഡ് പ്രതിസന്ധി തരണം ചെയ്‍ത് ചിത്രീകരണം
പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ആടുജീവിതം.
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് കരുതുന്നത്. ബ്ലസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനില്‍ കൊവിഡ് പ്രതിസന്ധി മറികടന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടരുന്നുവെന്നാണ് വാര്‍ത്ത. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാൻ അനുമതി ലഭിച്ചിരിക്കുന്നത്.
കൊവിഡ് രാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ചിത്രീകരണം വിദേശത്ത് നടന്നത്. ജോര്‍ദാനിലായിരുന്നു ചിത്രീകരണം. നായകൻ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരാണ് അവിടെ ഉള്ളത്. ജോർദാൻ ഗവൺമെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയിൽ ആയിരുന്നു ചിത്രീകരണം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. അതോടെ സംവിധായകൻ ആന്റോ ആന്റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നുവെന്നാണ് വാര്‍ത്ത. അടുത്തമാസം 10വരെ ചിത്രീകരണം തുടരാൻ അനുമതി ലഭിച്ചിട്ടുണ്ട്. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്.