ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതമായി നീട്ടിയിരുന്നു.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ (SS Rajamouli) ബ്രഹ്മാണ്ഡ ചിത്രമാണ് 'ആർആർആർ'(RRR Movie). ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഈ അവസരത്തിൽ ചിത്രത്തിലെ ഇടവേള രംഗം ഷൂട്ട് ചെയ്യാൻ ചെലവായ തുക വെളിപ്പെടുത്തുകയാണ് രാജമൗലി. 'ദി ക്വിന്റി'ന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

65 രാത്രികളിലായാണ് ചിത്രത്തിൻറെ ഇടവേള സീക്വൻസ് ഷൂട്ട് ചെയ്തതെന്നും, അതിനു വേണ്ടി മാത്രം പ്രതിദിനം ഏകദേശം 75 ലക്ഷം രൂപയോളം ചെലവായെന്നും സംവിധായകൻ വെളിപ്പെടുത്തിയതായി ക്വിന്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

"65 രാത്രികളിലായാണ് ഇടവേള സീക്വൻസ് ഞങ്ങൾ ഷൂട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും എത്തിയിരുന്നു. ഒരു രാത്രി ഷൂട്ടിങ്ങിന് 75 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് സമയത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ ഞാൻ ശരിക്കും പിരിമുറുക്കത്തിലാകുമായിരുന്നു, എനിക്ക് ശരിക്കും ദേഷ്യം വരും. ഞാൻ ശരിക്കും അസ്വസ്ഥനാകും. വളരെ ശാന്തനായ എന്റെ നിയന്ത്രണണം അപ്പോൾ നഷ്ടമാകും."എന്ന് രാജമൗലി പറഞ്ഞു. 

അതേസമയം, ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതമായി നീട്ടിയിരുന്നു. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.