പത്മശ്രീ സുനിത കൃഷ്‍ണനാണ് ചിത്രത്തിന്റെ ഉപദേഷ്‍ടാവ്.

ദേശീയ അവാര്‍ഡ് ജേതാവ് രാജേഷ് ടച്ച്റിവര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഒരു ക്രൈം ത്രില്ലറാണ് രാജേഷ് ടച്ച് റിവര്‍ ഒരുക്കുന്നത്. താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ഇരുപത് യുവതികളെ കൊലപ്പെടുത്തിയെന്ന് കേസ് ഉണ്ടായ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്റെ കഥയാണ് രാജേഷ് ടച്ച്‍റിവര്‍ സിനിമയാക്കുന്നത്. രാജേഷ് ടച്ച്‍റിവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. പത്മശ്രീ സുനിത കൃഷ്‍ണനാണ് ചിത്രത്തിന്റെ ഉപദേഷ്‍ടാവ്.

ബംഗളൂരു, മംഗളൂരു, കൂര്‍ഗ്, മഡിക്കേരി, ഗോവ, കാസര്‍കോട് എന്നിവടങ്ങളിലായിരിക്കും ചിത്രീകരണം. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും. കൊവിഡ് 19 ബുദ്ധിമുട്ടുകള്‍ തീരുമ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെ ചിത്രീകരണം ആരംഭിക്കും. സദത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2003 മുതല്‍ 2009 വരെ 20 സ്‍ത്രീകളെ മോഹൻകുമാര്‍ കൊന്നുവന്ന് കേസുണ്ടായിരുന്നു. ആറ് കേസുകളില്‍ വധശിക്ഷയും പത്ത് കേസുകളില്‍ ജീവപര്യന്തവും മറ്റ് കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്‍തു. സ്‍ത്രീകളെ സ്‍നേഹം നടിച്ച് സുഹൃത്തുക്കളാക്കുകയും വിവാഹ വാഗ്‍ദാനം നല്‍കി പലയിടത്തും കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുകയും കൊല്ലുകയും ചെയ്യുന്നതായിരുന്നു മോഹൻ കുമാറിന്റെ രീതി. ഗര്‍ഭനിരോധന ഗുളികകളാണ് എന്ന് പറഞ്ഞ് സയനൈഡ് പുരട്ടിയ ഗുളികകള്‍ നല്‍കി സ്‍ത്രീകളെ കൊലപ്പെടുത്തുകയായിരുന്നു ചെയ്‍തിരുന്നത്. അവരുടെ ആഭരണങ്ങളും മോഷ്‍ടിച്ചിരുന്നു. സയനൈഡ് മോഹന്റെ ജീവിതകഥ പ്രമേയമാക്കിയാണ് രാജേഷ് ടച്ച്‍റിവര്‍ സയനൈഡ് എന്ന പേരില്‍ സിനിമയെടുക്കുന്നത്.