'അത് എസ്‍പിബി എനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടാണെന്ന് കരുതിയില്ല', വികാരഭരിതനായി രജനികാന്ത്
അണ്ണാത്തെ എന്ന രജനി ചിത്രത്തിനു വേണ്ടി എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
എസ് പി ബാലസുബ്രഹ്‍മണ്യം (S P Balasubramanyam) അവസാനമായി ആലപിച്ച ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സിരുത്തൈ ശിവയുടെ (Siruthai Siva) രജനി ചിത്രമായ അണ്ണാത്തെയിലെ ഗാനമാണ് പുറത്തുവിട്ടത്. വളരെ പെട്ടെന്നു തന്നെ ചിത്രത്തിലെ ഗാനം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. വളരെ വൈകാരികമായിട്ടായിരുന്നു ഗാനം പുറത്തുവിട്ടപ്പോള്‍ രജനികാന്ത് സാമൂഹ്യമാധ്യമത്തില്‍ പ്രതികരിച്ചത്.
രജനികാന്ത് നായകനാകുന്ന മിക്ക ചിത്രങ്ങളിലും ഒരു മാസ് ഗാനം എസ് പി ബാലസുബ്രഹ്‍മണ്യത്തിന് കൊണ്ട് പാടിക്കുന്ന പതിവുണ്ടായിരുന്നു. അണ്ണാത്തെയ്‍ക്ക് വേണ്ടിയുള്ള പാട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എ ആര്‍ മുരുഗദോസിന്റെ ചിത്രമായ 'ദര്‍ബാറി'ലും രജനികാന്തിന് വേണ്ടി ഒരു ഗാനം എസ് പി ബാലസുബ്രഹ്‍മണ്യം ആലപിച്ചിരുന്നു. അണ്ണാത്തെ എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍, ഇത് എസ്‍പിബി തനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണെന്ന് സ്വപ്‍നത്തില്‍ പോലും കരുതിയിരുന്നില്ല എന്നാണ് രജനികാന്ത് എഴുതിയിരിക്കുന്നത്. 45 വര്‍ഷമായി എന്റെ ശബ്‍ദമായിരുന്നു എസ്‍പിബി. അണ്ണാത്തെ എന്ന തന്റെ ചിത്രത്തില്‍ പാട്ടിന്റെ ചിത്രീകരണ വേളയിൽ അത് അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണിതെന്ന് ഞാൻ സ്വപ്‍നത്തിൽ പോലും കരുതിയിരുന്നില്ല. എസ്‍പിബി അദ്ദേഹത്തിന്റെ മധുര ശബ്‍ദത്തിലൂടെ എന്നന്നേയ്‍ക്കും ജീവിക്കും എന്നും രജനികാന്ത് എഴുതിയിരിക്കുന്നു.
സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.