Asianet News MalayalamAsianet News Malayalam

‘ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്കായി ഈ അവാർഡ് സമർപ്പിക്കുന്നു‘; പുരസ്‌കാര നേട്ടത്തിൽ രജനികാന്ത്

ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയാണ് ദാദാ സാഹേബ് ഫാൽകെ അവാര്‍ഡ്.  

Rajinikanth honoured with Dadasaheb Phalke award
Author
Chennai, First Published Apr 1, 2021, 3:16 PM IST

ദാദാസാഹേബ് പുരസ്‌കാരത്തിന് അര്‍ഹനായതില്‍ നന്ദി അറിയിച്ച് നടന്‍ രജനികാന്ത്. പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടും താരം നന്ദി പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും രജനികാന്ത് പറയുന്നു.

തമിഴിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും, തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്കും, ഉപ മുഖ്യമന്ത്രി പനീർസെൽവത്തിനും, ഡിഎംകെ നേതാവ് സ്റ്റാലിനും, കമൽ ഹാസനും നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകർക്കായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ താരം അറിയിച്ചു. 

അവാർഡ് നേട്ടത്തിൽ നരേന്ദ്രമോദി രജനികാന്തിനെ അഭിനന്ദിച്ചിരുന്നു. 'തലൈവ' എന്നായിരുന്നു നരേന്ദ്രമോദി രജനികാന്തിനെ അഭിസംബോധന ചെയ്തത്. തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച, കുറച്ച് പേർക്ക് മാത്രം കഴിയുന്ന, വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും, അതാണ് ശ്രീ  രജനികാന്ത് എന്ന് മോദി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയാണ് ദാദാ സാഹേബ് ഫാൽകെ അവാര്‍ഡ്. അൻപത് വർഷമായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്. 

Follow Us:
Download App:
  • android
  • ios