ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു
എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു.
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകുന്നത്. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം ഒമിക്രോൺ പശ്ചാതലത്തിൽ രാജ്യാന്തര ചലച്ചിത്രമള മാറ്റിവയ്ക്കുന്നത് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഗീത നാടക അക്കാദമി ചെയര്‍മാൻ സ്ഥാനത്തേക്കുള്ള നിയമനത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ കെപിഎസി ലളിത കൈകാര്യം ചെയ്ത ഈ പദവിയിൽ അവർക്ക് പിൻഗാമിയായി ഗായകൻ എം.ജി.ശ്രീകുമാറിനെ നിയമിക്കാൻ ആയിരുന്നു സിപിഎം സംസ്ഥാന സമിതിയിലുണ്ടായ ധാരണ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംജി ശ്രീകുമാർ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് ഇറങ്ങിയതടക്കമുള്ള സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എംജിയുടെ നിയമനത്തിൽ സർക്കാരും എൽഡിഎഫും പിന്നോട്ട് പോയെന്നാണ് സൂചന.