Asianet News MalayalamAsianet News Malayalam

Valentine's Day 2022 : മനസുകളില്‍ ജീവാംശമായ് പെയ്തിറങ്ങിയ പ്രണയ ​ഗാനങ്ങൾ

പ്രണയത്തെ ഹൃദ്യമായി എഴുതിയ ഗാന രചയിതാവാണ് ഒ എൻ വി കുറുപ്പ്. ഒട്ടേറെ പ്രണയ ​ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിലൂടെ ജനങ്ങൾക്ക് ലഭിച്ചത്. കാതിൽ തേന്മഴയായ് ഹൃദയത്തിൽ ഒരു വിങ്ങൽ പോലെ അദ്ദേഹത്തിന്റെ സിനിമ ഗാനങ്ങൾ ഇന്നും തലമുറകൾ പാടുന്നുണ്ട്.

romantic malayalam songs Watch on valentines day
Author
Kochi, First Published Feb 14, 2022, 9:01 AM IST

ന്ന് ഫെബ്രുവരി 14, വാലന്റൈൻസ് ഡേ അഥവ പ്രണയദിനം. പ്രണയം പലപ്പോഴും അടയാളപ്പെടുത്തുന്നത് കവിതകളിലൂടെയും ഗാനങ്ങളിലൂടെയുമാണ്. അതുകൊണ്ടാണല്ലോ, ഓരോ പാട്ടും ഓരോ ഓർമകളാണെന്നും പാട്ടുകൾ പലരേയും ഓർമിപ്പിക്കുന്നുവെന്നുമെല്ലാം പറയുന്നത്. പ്രണയാർദ്രമായ ഒട്ടേറെ ​ഗാനങ്ങളാണ് മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. ഈ പ്രണയ ദിനത്തിൽ പഴയതും പുതിയതുമായ ഏതാനും ചില പ്രണയ ​ഗാനങ്ങളെ പരിചയപ്പെടാം.

ജീവാംശമായി താനെ..

കണ്ണടച്ചിരുന്ന് ഒരു ചാറ്റല്‍മഴയെ കേള്‍ക്കുന്നതു പോലെയായിരുന്നു ജീവാംശമായി എന്ന പാട്ട് മനസുകളിലേക്ക് പെയ്തു വീണത്. ടൊവിനോ തോമസും സംയുക്ത മേനോനും അവരുടെ പ്രണയവും നിറഞ്ഞു നിന്ന ഈ പാട്ടിനെ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല. ശ്രേയാ ഘോഷാലും ഹരിശങ്കറുമായിരുന്നു ​ഗാനത്തിന് പിന്നിലെ മധുര ശബ്ദങ്ങൾ. കൈലാസ് മേനോന്റെ സം​ഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. ചിത്രം-തീവണ്ടി.

പൂമുത്തോളെ നീയെരിഞ്ഞ..

ഏവരെയും ഒരുനിമിഷത്തിൽ പ്രണയിക്കാൻ പ്രേരിപ്പിച്ച പാട്ടായിരുന്നു പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍... എന്ന ജോസഫിലെ ​ഗാനം. വിവാഹ ശേഷമുള്ള പ്രണയമായിരുന്നു ഈ പാട്ടില്‍ നിറഞ്ഞുനിന്നത്. അജീഷ് ദാസന്‍ വരികള്‍ക്ക് ഈണമിട്ടത് രഞ്ജിന്‍ രാജാണ്. പാടിയത് വിജയ് യേശുദാസാണ്.

നീര്‍മാതളപ്പൂവിനുള്ളില്‍..

മാധവിക്കുട്ടിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിയപ്പോള്‍ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ മനോഹരമായിരുന്നു. നീര്‍മാതളപ്പൂവിനുള്ളില്‍ നീഹാരമായി എന്നു തുടങ്ങുന്ന പാട്ടിന് പ്രത്യേകിച്ചും. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എ.ജയചന്ദ്രനാണ്. ശ്രയ ഘോഷാലാണ് പാടിയത്. ചിത്രം-ആമി

ദർശനാ....

2021ല്‍ കേരളക്കരയാകെ തരംഗമായി മാറിയ ഗാനമായിരുന്നു ഹൃദയത്തിലെ 'ദര്‍ശനാ' സോം​ഗ്. റിലീസ് ചെയ്തു നിമിഷങ്ങള്‍ക്കകം യുട്യൂബ് ട്രെന്‍ഡിങ്ങിള്‍ ഒന്നാം സ്ഥാനത്തെത്തിയ ഗാനം ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ആലപിച്ചത്. അരുണ്‍ ഏലാട്ടിന്റെതാണ് വരികള്‍. 

‘ഏഴിലം പാല പൂത്തു...’

1973-ൽ പുറത്തിറങ്ങിയ ‘കാട്’ എന്ന സിനിമയിൽ കെ.ജെ. യേശുദാസും പി. സുശീലയും ചേർന്ന് പാടിയ ഗാനം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വേദ്പാൽ വർമയാണ് സംഗീതം നൽകിയത്. ഇന്നും മലയാളികളുടെ ഇഷ്ടട​ഗാനമാണിത്. 

 ‘ഇനിയെന്തു നൽകണം...’

അതിമനോഹരമായൊരു പ്രണയ കാവ്യമായിരുന്നു ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിനിമയിലെ ‘ഇനിയെന്തു നൽകണം...’ എന്ന ഗാനം. കൈതപ്രത്തിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകി കെ.ജെ. യേശുദാസും സുജാത മോഹനുമാണ് ആലപിച്ചത്.

‘വരുവാനില്ലാരുമീ...’

‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ‘വരുവാനില്ലാരുമീ...’ ഗാനം എന്നും പ്രേക്ഷകരുടെ ഹിറ്റ് പ്രണയ ​ഗാനമാണ്. മധു മുട്ടം എഴുതിയ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ നൽകി. പാടിയത്. കെ.എസ്. ചിത്ര.

 ‘ശ്രീരാഗമോ...’

1994-ൽ പുറത്തിറങ്ങിയ ‘പവിത്രം’ എന്ന സിനിമയിലെ ഗാനമാണ്  ‘ശ്രീരാഗമോ...’. ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് ശരത്ത് ആണ് സംഗീതം നൽകിയത്. ആലപിച്ചത് കെ.ജെ. യേശുദാസും.

‘കാതിൽ തേൻമഴയായ്...’

തുമ്പോളി കടപ്പുറം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘കാതിൽ തേൻമഴയായ്...’. ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് സലിൽ ചാധരി സംഗീതം നൽകി. കെ.ജെ. യേശുദാസാണ് ആലപിച്ചത്.

‘മറന്നിട്ടുമെന്തിനോ...’

2001ൽ പുറത്തിറങ്ങിയ ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ ഹിറ്റ് ​ഗാനമായിരുന്നു ‘മറന്നിട്ടുമെന്തിനോ...’ എന്നത്. സുജാതയും പി. ജയചന്ദ്രനും ചേർന്നാണ് ഗാനമാലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം നൽകിയത്.

പ്രണയത്തെ ഹൃദ്യമായി എഴുതിയ ഗാന രചയിതാവാണ് ഒ എൻ വി കുറുപ്പ്. ഒട്ടേറെ പ്രണയ ​ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിലൂടെ ജനങ്ങൾക്ക് ലഭിച്ചത്. കാതിൽ തേന്മഴയായ് ഹൃദയത്തിൽ ഒരു വിങ്ങൽ പോലെ അദ്ദേഹത്തിന്റെ സിനിമ ഗാനങ്ങൾ ഇന്നും തലമുറകൾ പാടുന്നുണ്ട്. ''അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ, ഒരു മാത്ര വെറുതെ നിനച്ചു പൊയി..'' എന്ന വരികളെ സ്നേഹിക്കാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. 

'മാണിക്യ വീണയുമായെൻ '

'കാട്ടുപൂക്കൾ' എന്ന സിനിയമിക്ക് വേണ്ടി ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് പാടിയ ഗാനമാണിത്. ദേവരാജന്റെതായിരുന്നു ഈണം. 

'നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ..'

1986ൽ പുറത്തിറങ്ങിയ 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലെ മനോഹരമായ മറ്റൊരു ഗാനമാണിത്. ബോംബെ രവിയുടെ സംഗീതത്തിൽ യേശുദാസ് പാടിയ ഗാനം. ഒഎൻവിയുടെ പ്രിയ ഗാനങ്ങളിൽ ഒന്ന്. 

'ഒരു നറുപുഷ്പമായ്... 

'മേഘമൽഹാറി'ലെ അനശ്വരമായ ഗാനത്തിന് ഒഎൻവിയുടെ വരികൾക്ക് സംഗീതം പകർന്നത് രമേഷ് നാരായൺ ആണ്. പറയാത്ത പറഞ്ഞ ഒരു പ്രണയത്തിന്റെ മറ്റൊരു അന്തർധാരയാണ് ഈ ഗാനം. 

ആകാശമായവളേ..

മലയാളികള്‍ ഒന്നടങ്കം ഏറ്റുപാടിയ ഗാനമായിരുന്നു വെള്ളത്തിലെ 'ആകാശമായവളെ'. നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്ന ഗാനം ഷഹബാസ് അമനാണ് ആലപിച്ചത്. 

തീരമേ തീരമേ..

2021ല്‍ പ്രേക്ഷകഹൃദയം കീഴടക്കിയ ഗാനമായിരുന്നു മാലിക്കിലെ 'തീരമേ'. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന ഗാനം കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് ആലപിച്ചത്. 

കാമിനി...

സണ്ണി വെയിൻ നായകനായ എത്തിയ ചിത്രമായിരുന്നു അനുഗ്രഹീതൻ ആന്റണി. സിനിമയ്ക്ക് മുമ്പേ ആരാധകരുടെ ഹൃദയം കവർന്നത് ചിത്രത്തിലെ കാമിനി എന്ന ​ഗാനമായിരുന്നു. പിന്നാലെ പുറത്തിറങ്ങിയ ചിത്രത്തിലെ നീയേ എന്ന ഗാനവും കാമിനി പോലെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം അരുൺ മുരളീധരനും വരികൾ മനു മഞ്ജിത്തുമാണ് ചെയ്തത്. 

അലരേ നീ എന്നിലെ..

'മെമ്പര്‍ രമേശൻ 9-ാം വാര്‍ഡി'ലെ 'അലരേ നീ എന്നിലെ' എന്ന ഗാനത്തിന് വൻ സ്വീകാര്യത ആയിരുന്നു ലഭിച്ചത്. അർജ്ജുൻ അശോകനാണ് നായകൻ. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയിരിക്കുന്നത്.

പരിമിത നേരം..

പ്രണയത്തിന്റെ 'മധുരം' നിറഞ്ഞ ഈണവുമായി ഗോവിന്ദ് വസന്ത ജനങ്ങൾക്ക് സമ്മാനിച്ച ​ഗാനമായിരുന്നു പരിമിത നേരം. ഷറഫുവാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഈ ഗാനം മനസ്സിൽ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്കുള്ള ഒരു സ്നേഹോപഹാരമായിരുന്നു.

കെ എസ് ചിത്രയുടെ ശബ്ദത്തിൽ ഒട്ടേറെ പ്രണയ ​ഗാനങ്ങൾ മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. ആയിരം വർണമായി, രാവിൻ നിലാക്കായൽ, പൊന്നോട് പൂവായ്, ആരോ പാടുന്നു ദൂരെ, മാലേയം മാറോടലിഞ്ഞു, വാർമുകിലേ വാനിൽ നീ, ശിശിരകാല മേഘമിഥുന, മഞ്ഞൾ പ്രസാദവും, ഇന്ദു പുഷ്പം, പൂമാനമേ, കാണുമ്പോൾ പറയാമോ, അറിയാതെ അറിയാതെ, നീ മണിമുകിലാടകൾ, കണ്ണിൽ കണ്ണിൽ, നാഥാ നീ വരുമ്പോൾ, എങ്ങു നിന്നു വന്ന പഞ്ചവർണക്കിളി, എന്നീ പാട്ടുകൾ അവയിൽ ചിലത് മാത്രമാണ്. ഇവയെല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയവയുമാണ്. 

വാതില്‍ പഴുതീലൂടെന്‍ മുന്നില്‍ ( ഇടനാഴിയില്‍ ഒരു കാലൊച്ച ), സുന്ദരി, നിന്റെ തുമ്പു കെട്ടിയിട്ട ചുരുള്‍മുടി ( ശാലിനി എന്റെ കൂട്ടുകാരി) ആരോ വിരല്‍ മീട്ടി…( പ്രണയവര്‍ണങ്ങള്‍ ), പ്രേമിക്കുമ്പോള്‍ നീയും ഞാനും ( സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ), നീ ഹിമമഴയായ് ( എടക്കാട് ബറ്റാലിയന്‍ ), ഒരു ദളം മാത്രം ( ജാലകം), ഗോപികാ വസന്തം തേടി ( ഹിസ് ഹൈനസ് അബ്ദുള്ള), ഇരു ഹൃദയങ്ങളും ഒന്നായ് ( ഒരു മെയ്മാസ പുലരി), താമസമെന്തെ വരുവാന്‍ ( ഭാര്‍ഗവി നിലയം) ഒന്നാം രാഗം പാടി ( തൂവാനത്തുമ്പികള്‍) മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി( നഖക്ഷതങ്ങൾ), പിന്നെയും പിന്നെയും ആരോ കിനാവിന്റെ(കൃഷ്ണ​ഗുഡിയിൽ ഒരു പ്രണയകാലത്ത്), പൊൻവീണേ(താളവട്ടം), എന്തിന് വേറൊരു സൂര്യോ​ദയം(മഴയെത്തും മുമ്പെ), മയാമഞ്ചലിൽ(ഒറ്റയാൾ പട്ടാളം).... തുടങ്ങി എണ്ണിയാൽ തീരാത്തത്ര ​പ്രണയ ​ഗാനങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്.

പ്രണയത്തിന്റെ താളുകൾ നാളെയും എഴുതപ്പെടുമ്പോൾ പിന്നണിയിൽ മുഴങ്ങുക ഈ പാട്ടുകളൊക്കെ തന്നെയാകും. കാലാതീതമായ പ്രണയ ഭാവങ്ങളോടെ പിന്നെയും പാട്ടുകൾ വരും. അവയ്ക്കായ് കാത്തിരിക്കാം...

Follow Us:
Download App:
  • android
  • ios