അന്ന് കലാഭവൻ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജിൽ വച്ചു നാട്ടുകാരോട് പറഞ്ഞു "ഞാൻ സിനിമയിൽ വന്നു, ഇപ്പോൾ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാർ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും " അവന്റെ നാക്ക്‌ പൊന്നായി...

തിരുവനന്തപുരം: മലയാള സിനിമയിലെ മുൻനിര അഭിനേതാക്കളിലൊരാളായ സലിം കുമാറിന് ഇന്ന് 23ാം വിവാഹവാർഷികം. 49 വയസ് കഴിഞ്ഞ തന്റെ ജീവിതം ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ അമ്മ കൗസല്യയും ഭാര്യ സുനിതയുമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സിനിമയിലേക്കുള്ള ക്ഷണമെന്ന് കുറിച്ച അദ്ദേഹം വിവാഹ ജീവിതത്തിൽ ഭാര്യയോട് ഒരിക്കൽ പോലും വഴക്കിട്ടതായി ഓർക്കുന്നില്ലെന്നും പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു. 22 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്റ്റംബർ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവൻ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജിൽ വച്ചു നാട്ടുകാരോട് പറഞ്ഞു "ഞാൻ സിനിമയിൽ വന്നു, ഇപ്പോൾ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാർ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും " അവന്റെ നാക്ക്‌ പൊന്നായി. എന്നും ഓർക്കാറുണ്ട് സഹോദരാ, കേൾക്കാറുമുണ്ട്.
ഈ ഇരുപത്തിമൂന്നു വർഷങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ ഒന്ന് വഴക്കിട്ടതായി ഞാൻ ഓർക്കുന്നില്ല അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.
മൂന്നുനാലു വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടർ എന്നോട് പറഞ്ഞു "ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആൾക്ക് കുഴപ്പം ഒന്നുമില്ല റൂമിൽ പോയി റസ്റ്റ്‌ ചെയ്‌തോളാൻ. പക്ഷെ അവർ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കൽ നിന്നും മാറിയിട്ടില്ല".എനിക്ക് അതിൽ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വിൽ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും.....
നന്ദി.... സുനു