ഹോളിവുഡ് താരം സ്കാർലറ്റ് ജോഹാൻസൺ 'ജുറാസിക് വേൾഡ്: റീബർത്തി'ൽ പ്രധാന വേഷം ചെയ്യുന്നു. ഈ ഐതിഹാസിക സിനിമ പരമ്പരയുടെ ഭാഗമാകുക എന്നത് തന്റെ 15 വർഷത്തെ സ്വപ്നമായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.

ഹോളിവുഡ്: ഹോളിവുഡ് താരം സ്കാർലറ്റ് ജോഹാൻസൺ 'ജുറാസിക് വേൾഡ്: റീബർത്തില്‍' പ്രധാന വേഷം ചെയ്യുന്ന ആവേശത്തിലാണ്. ഈ ഐതിഹാസിക സിനിമ പരമ്പരയുടെ ഭാഗമാകുക എന്നത് തന്റെ 15 വർഷത്തെ സ്വപ്നമായിരുന്നുവെന്ന് നടി വെളിപ്പെടുത്തി. 2025 ജൂലൈ 2ന് തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം, ജുറാസിക് വേൾഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ പതിപ്പാണ്.

40കാരിയായ നടി ബാല്യകാലം മുതൽ ഈ ഫ്രാഞ്ചൈസിയുടെ ആരാധികയാണെന്ന് പറഞ്ഞു. "ജുറാസിക് പാർക്ക് സിനിമകൾ എന്റെ ആദ്യകാല ഓർമ്മകളിൽ ഒന്നാണ്. ഓരോ തവണ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോഴും ഞാൻ അതിന്റെ ഭാഗമാകാൻ ശ്രമിച്ചിരുന്നു. 'ആദ്യ അഞ്ച് മിനിറ്റിൽ ഡൈനോസര്‍ കൊന്നാലും വേണ്ടിയില്ല, ചിത്രത്തിന്‍റെ ഭാഗമാകാന്‍ ഞാൻ തയ്യാറായിരുന്നു!" സ്കാർലറ്റ് ഒരു ഹോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ജുറാസിക് വേൾഡ്: റീബർത്ത്' ഗാരെത് എഡ്വേർഡ്സിന്‍റാണ് സംവിധാനം ചെയ്യുന്നത്. ഡൈനോസർ ഡിഎൻഎ ശേഖരിക്കാനുള്ള ഒരു ദൗത്യത്തിൽ ഏർപ്പെടുന്ന ഒരു ടീമിനെ നയിക്കുന്ന കഥാപാത്രത്തെയാണ് സ്കാർലറ്റ് അവതരിപ്പിക്കുന്നത്.

ജോനാഥൻ ബെയ്‌ലി, മഹേർഷല അലി, റൂപർട്ട് ഫ്രണ്ട് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡേവിഡ് കോപ്പിന്‍റെതാണ് തിരക്കഥ. സ്റ്റീവൻ സ്പിൽബർഗ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. "പുതിയ ജുറാസിക് വേള്‍ഡ് ചിത്രത്തിന്‍റെ തിരക്കഥ അതിശയകരമാണ്. ഈ ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒന്നാണ് ഇത്" എന്നാണ് സ്കാർലറ്റ് അഭിപ്രായപ്പെടുന്നത്.