Dunki : ഡോങ്കി അല്ല ‘ഡൻകി’; ഷാരൂഖ്- രാജ്കുമാർ ഹിരാനി ചിത്രത്തിന് പേരായി
അടുത്തവർഷം ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ(Shah Rukh Khan) പുതിയ ചിത്രത്തിന് പേരായി. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഡന്‍കി'(Dunki) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഹിരാനിയും ഷാരൂഖും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തപ്സി പന്നുവാണ്.
ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നിവർ ചേർന്നാണ് നിര്‍മാണം. ഈ വർഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം അടുത്തവർഷം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. അടുത്ത വർഷം ഡിസംബർ 22ന് റിലീസ് ചെയ്യുമെന്ന് ടൈറ്റിൽ അനൗൺസ് ചെയ്ത് കൊണ്ട് അണിയറ പ്രവർത്തകർ അറിയിച്ചു.
സംവിധായകന്‍ ആറ്റ്ലിയുടെ ഒരു ചിത്രവും സിദ്ധാര്‍ഥ് ആനന്ദിന്‍റെ പത്താനുമാണ് ഷാരൂഖിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഷാരൂഖ് ഖാനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.
നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു
നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്‍തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു (Sreenivasan).
മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശ്രീനിവാസന്റെ ആരോഗ്യവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും തൃപ്‍തികരമാണെന്നുമാണ് ഡോ. അനില്‍ എസ് ആര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റനില്‍ പറയുന്നത്.
ശ്രീനിവാസന്‍റെ രോഗവിവരം വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു. അതേസമയം സ്വതസിദ്ധമായ നര്‍മ്മബോധത്തോടെയാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ ശ്രീനിവാസന്‍ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.. കൂടുതല്‍ ആയിപ്പോയാൽ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല- മനോജ് രാംസിംഗ് ഷെയര്‍ ചെയ്‍ത ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
'ലൂയിസ്' എന്ന ചിത്രമാണ് ശ്രീനിവാസന്‍റേതായി ഇനി എത്താനുള്ളത്. നവാഗതനായ ഷാബു ഉസ്മാൻ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് 'ലൂയിസി'ന്റെ ചിത്രീകരണം നടക്കുന്നത്. ശ്രീനിവാസൻ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, പ്രേക്ഷകന് പുത്തൻ അനുഭവമായിരിക്കും നൽകുകയെന്നാണ് അവകാശപ്പെടുന്നത്.