ഷാരൂഖ് ഖാന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം 'പഠാന്' റെക്കോര്‍ഡ് റിലീസെന്ന് റിപ്പോര്‍ട്ട്.
'പഠാന്റെ' ചര്‍ച്ചകളിലായിരുന്നു കുറച്ചുനാളായി ഇന്ത്യൻ സിനിമാ ലോകം. ഷാരൂഖ് ഖാന്റെ വമ്പൻ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'പഠാൻ' ലോകമെമ്പാടുമായി നാളെ തിയറ്ററുകളിലെത്തും. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് റിപ്പോര്‍ട്ട്.
ഒരു ഇന്ത്യൻ സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും 'പഠാന്റേ'ത് എന്നാണ് പ്രതീക്ഷ. നൂറിലധികം രാജ്യങ്ങളില്‍ 2500ലധികം സ്‍ക്രീനുകളിലായിരിക്കും 'പഠാൻ' റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.
Read More: അമ്പരപ്പിക്കുന്ന വിജയം, ചിരഞ്‍ജീവി തിയറ്ററുകളില്‍ സ്വന്തമാക്കിയത് വമ്പൻ നേട്ടം
