ആര്യന്‍റെ ജാമ്യം; അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്‍
21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ആര്യൻ ഖാൻ ജയിൽ മോചിതനാകുന്നത്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്‍ത ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇന്നാണ്. മൂന്നാഴ്ചകളായി രാജ്യമൊട്ടാകെ സശ്രദ്ധം വീക്ഷിച്ച കേസായിരുന്നു ഇത്. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്‍റേതായിരുന്നു. ആര്യനുവേണ്ടി ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്.
ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയും അദ്ദേഹത്തിന്‍റെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളില്‍. ഒപ്പം അദ്ദേഹത്തിന്‍റെ മാനേജര്‍ പൂജ ദദ്‍ലാനിയെയും കാണാം. പുഞ്ചിരിയോടെയാണ് ഷാരൂഖിന്‍റെ നില്‍പ്പ്. ആര്യൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയും മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു. അതേസമയം 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ആര്യൻ ഖാൻ ജയിൽ മോചിതനാകുന്നത്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.
23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്‍ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‍സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയില്‍ വാദിച്ചത്.
ആര്യൻ ഖാൻ കേസിലെ വിവാദ സാക്ഷി കിരൺ ഗോസാവി പിടിയിൽ
ആര്യനിൽ നിന്നും ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യപരിശോധനാഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‍സ്ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചന്‍റിനും മുൻമുൻ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.