ഷെയ്ൻ നിഗത്തിന്‍റെ വിലക്ക്: ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് നിർമ്മാതാക്കൾ
പ്രതിഫല തർക്കം മൂലം ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ചാണ് വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ കത്തയച്ചത്. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കത്തിൽ പറയുന്നു
കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ സന്നദ്ധത അറിയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വെയിൽ സിനിമയുടെ നിർമ്മാതാവിനോട് മാപ്പ് അപേക്ഷിച്ച് നടൻ അയച്ച കത്തിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് മാറ്റിയത്. ഖുർബാനി സിനിമ പൂർത്തീകരിക്കുന്ന കാര്യത്തിൽ കൂടി ഷെയ്ൻ നിഗം വ്യക്തത വരുത്തണമെന്നും എന്നാൽ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെടുത്തു.
പ്രതിഫല തർക്കം മൂലം ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ചാണ് വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ കത്തയച്ചത്. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കത്തിൽ പറയുന്നു. വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ൻ കത്തില്‍ പറഞ്ഞു.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെട്ടു. ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കി.
ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ ഷെയ്ന്റെ വിലക്ക് നീക്കാമെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം. എന്നാൽ ഡബ്ബിംഗ് പൂർത്തിയായ ശേഷവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് മാറ്റിയിരുന്നില്ല.