മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ദൃശ്യം 3 ബോക്സ് ഓഫീസിൽ തരംഗമാവുകയാണ്

മലയാള സിനിമയില്‍ ദൃശ്യം ഫ്രാഞ്ചൈസിക്ക് മാത്രമുള്ള ഒരു പ്രത്യേക ഇടമുണ്ട്. മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രത്തോളം റീമേക്ക് ചെയ്യപ്പെട്ട ഒരു ചിത്രം ഉണ്ടാവില്ല, ദൃശ്യം പോലെ. രണ്ടാം ഭാ​ഗം ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയതിനാല്‍ തിയറ്റര്‍ അനുഭവം നഷ്ടപ്പെട്ട പ്രേക്ഷകര്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ മൂന്നാം ഭാ​ഗം ആഘോഷിക്കുകയാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന ഈ മാസം 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വന്‍ പ്രീ റിലീസ് ഹൈപ്പോടെയാണ് എത്തിയത്. ആദ്യ ഷോകള്‍ക്കിപ്പുറം നല്ല അഭിപ്രായങ്ങള്‍ വന്നതോടെ തിയറ്ററിലേക്ക് ജനം ഇരച്ചെത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം സംസാരിക്കുന്നതും ദൃശ്യം 3 നെക്കുറിച്ച് തന്നെ. അതില്‍ പ്രശസ്തരും മോഹന്‍ലാല്‍ ആരാധകരും സാധാരണ പ്രേക്ഷകരും ഒക്കെയുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ടിട്ട് പ്രശസ്ത ​ഗായകന്‍ ശ്രീനിവാസ് കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രം ഏറെ ഇഷ്ടപ്പെട്ടു. ഓരോ തവണയും ജീത്തു ജോസഫ് ഇതെങ്ങനെ സാധിക്കുന്നു? എന്നെ അത്ഭുതസ്തബ്ധനാക്കുന്ന കാര്യമാണ് അത്. പിന്നെ ഒരേയൊരു മോഹന്‍ലാലേ ഉള്ളൂ, ശ്രീനിവാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് 100 കോടി ക്ലബ്ബില്‍ എത്തിയതിന് നന്ദി അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ശ്രീനിവാസ് എക്സിലൂടെ തന്‍റെ സന്തോഷം അറിയിച്ചത്. ത്രില്‍ എന്നതിനേക്കാള്‍ മുഖ്യകഥാപാത്രങ്ങളുടെ, വിശേഷിച്ചും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടിയുടെ വൈകാരിക തലങ്ങളിലേക്ക് ശ്രദ്ധയൂന്നുന്ന ചിത്രമാണ് ദൃശ്യം 3 എന്ന് റിലീസിന് മുന്‍പേ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ക്കണ്ട് ബോളിവുഡിലെ പ്രമുഖ ബാനറുകളായ പെന്‍ സ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും ആശിര്‍വാദ് സിനിമാസുമായി സഹകരിക്കുന്നുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളുമാണ് പനോരമ സ്റ്റുഡിയോസ്. ആദ്യ രണ്ട് ഭാ​ഗങ്ങളിലുമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും മൂന്നാം ഭാ​ഗത്തില്‍ ഉണ്ട്. നാലാം ഭാ​ഗത്തിനുള്ള ലീഡ് ഇട്ടുകൊണ്ടാണ് ജീത്തു ജോസഫ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്. വെറും 3 ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിന്‍റെ ലൈഫ് ടൈം ​ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming