Priyanka Chopra : മേരി കോമാകാൻ ഞാൻ ഒരിക്കലും അനുയോജ്യയായിരുന്നില്ല: പ്രിയങ്ക ചോപ്ര
മേരി കോം ആയി അഭിനയിക്കാൻ താൻ അനുയോജ്യയായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് പ്രിയങ്കാ ചോപ്ര.
ഇന്ത്യയുടെ ബോക്സിംഗ് താരം മേരി കോമിന്റെ (Mary Kom) ജീവിത കഥ പ്രമേയമായി അതേ പേരില്‍ സിനിമ വന്നിരുന്നു. പ്രിയങ്ക ചോപ്ര (Priyanka Chopra) ആയിരുന്നു ചിത്രത്തില്‍ മേരി കോം ആയി അഭിനയിച്ചത്. പ്രിയങ്ക ചോപ്രയുടെ പ്രകടനത്തിനടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. വടക്ക് കിഴക്കൻ പ്രദേശത്ത് നിന്നുള്ള ആര്‍ക്കെങ്കിലും മേരി കോമായി അഭിനയിക്കാമായിരുന്നുവെന്നാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്ര പറയുന്നത്.
മേരി കോമായി അഭിനയിക്കുന്ന സിനിമ ഏറ്റെടുക്കുമ്പോള്‍ തുടക്കത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം അവര്‍ ജീവിക്കുന്ന ഒരു ഇതിഹാസമാണ്. മാത്രമല്ല ഞാൻ അവരെപ്പോലെയല്ല. ശാരീരകമായും ഒരുപോലെ അല്ലായിരുന്നു എന്നും പ്രിയങ്ക ചോപ്ര പറയുന്നു.
വടക്കുകിഴക്കു നിന്നുള്ളതാണ് അവര്‍. ഞാൻ വടക്കേയിന്ത്യയിലും. പക്ഷേ ഞാൻ ഒരു അഭിനേതാവ് എന്ന നിലയില്‍ അവരായി അഭിനയിക്കാൻ ആഗ്രഹിച്ചു. ഒരു ഇന്ത്യൻ സ്‍ത്രീ എന്ന നിലയില്‍ അവര്‍ എന്നെ പ്രചോദിപ്പിച്ചിരുന്നു. ഞാൻ അവരുടെ വേഷം ചെയ്യണമെന്ന് ഒപ്പമുള്ളവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏറ്റെടുക്കുകയായിരുന്നു.
മേരി കോമിന്റെ അടുത്ത് താൻ പോയി. വിട്ടില്‍ സമയം ചെലവഴിച്ചു. മക്കളെ കണ്ടു. ഭര്‍ത്താവിനെ കണ്ടു. കായികഇനം പഠിക്കാൻ എനിക്ക് ഏകദേശം അഞ്ച് മാസത്തോളം പരിശീലിക്കേണ്ടി വന്നു. എളുപ്പമായിരുന്നില്ല. ഒരു അത്‍ലറ്റിന്റെ രൂപമാകുകയെന്നത് തനിക്ക് കഠിനമായിരുന്നു. ശാരീരികമായി ഞാൻ അവരെപ്പോലെ ആകാതിരുന്നതിനാല്‍ അവരുടെ ആത്മാവിനെ ഉള്‍ക്കൊള്ളാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.