പൃഥ്വിരാജിന്റെ പേരില്‍ ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയത് തെറ്റെന്ന് സൂരജ്, മറുപടിയുമായി പൃഥ്വി
പൃഥ്വിരാജെന്ന പേരില്‍ സൂരജ് എന്നയാള്‍ ശബ്‍ദം അനുകരിച്ച് ക്ലബ് ഹൗസില്‍ സംസാരിച്ചത് ചര്‍ച്ചയായിരുന്നു.
ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ശബ്‍ദം അനുകരിച്ച് ഒരാള്‍ ചര്‍ച്ച നടത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താൻ ക്ലബ് ഹൗസില്‍ ഇല്ല. തന്റെ ശബ്‍ദം അനുകരിച്ച് താനാണെന്ന് വരുത്തിതീര്‍ക്കുന്നത് കുറ്റകരമാണ് എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്ലബ് ഹൗസില്‍ ശബ്‍ദം അനുകരിച്ച് ചര്‍ച്ച നടത്തിയ സൂരജ് ക്ഷമ ചോദിച്ച് രംഗത്ത് എത്തുകയും പൃഥ്വിരാജ് അതിന് മറുപടി നല്‍കുകയും ചെയ്‍തിരിക്കുന്നു.
പ്രിയപ്പെട്ട് രാജുവേട്ടാ, ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ്. ക്ലബ് ഹൗസില്‍ അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നുള്ളത് സത്യം തന്നെ ആണ്. പക്ഷേ അതില്‍ പേരും, യൂസര്‍ ഐഡിയും മാറ്റാൻ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് തുടങ്ങി കഴിഞ്ഞപ്പോള്‍ ആണ്. അങ്ങ് ചെയ്‍ത സിനിയിലെ ഡയലോഗ് പഠിച്ച് അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ച് ക്ലബ് ഹൗസ് റൂമിലെ പലരെയും എന്റര്‍ടെയ്‍ൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതിന് പുറമേ, അങ്ങയുടെ പേര് ഉപയോഗിച്ച യാതൊരു കാര്യങ്ങളിലും ഞാൻ പങ്കുചേര്‍ന്നിട്ടില്ല. ജൂണ്‍ ഏഴിന് വൈകുന്നേരം നാല് മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടൻ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റേഴ്‍സ് ഉദ്ദേശിച്ചിരുന്നത്. അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ, അത് ഇത്രയും കൂടുതല്‍ പ്രശ്‍നം ആകുമെന്നോ ഞാൻ വിചാരിച്ചില്ല. ആരെയും പറ്റിക്കാനോ, രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്‍തതൊന്നും. ചെയ്‍തതിന്റെ ഗൗരവം മനസിലാവുന്നു. അതുകൊണ്ടുതന്നെ ആ ക്ലബ് ഹൗസ് അക്കൗണ്ട് ഡിലീറ്റ് ചെയ്‍തു. ആ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത, എന്നാല്‍ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്‍നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പേര് മാറ്റാൻ സാധിക്കില്ല എന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാൻ ക്ലബ് ഹൗസ് ബയോയില്‍ കൊടുത്തിട്ടുണ്ട്, എന്റെ ഐഡന്റിറ്റി. അതിന്റെ ഇൻസ്റ്റാഗ്രാമും. ഞാൻ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും രാജുവേട്ടൻ എന്ന നടൻ അഭിനയിച്ച കുറച്ച് ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കുറച്ച് നേരം മുമ്പ് വരെ ഞാനും ഫാൻസ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു. എന്നാല്‍ ഇന്ന് ഫാൻസ് എല്ലാവരും എന്നെ ശകാരിക്കുന്നു. പക്ഷേ, അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്‍തത് തെറ്റ് തന്നെ ആണ്. ആ റൂമില്‍ അങ്ങനെ അങ്ങയെ അനുകരിച്ച് സംസാരിച്ചതും തെറ്റ് തന്നെ. നല്ല ബോധ്യമുണ്ട്. ഒരിക്കല്‍ കൂടെ ആ റൂമില്‍ ഉണ്ടായിരുന്നവരോടും രാജുവേട്ടനോടും ഞാൻ ക്ഷമ അറിയിക്കുന്നുവെന്നായിരുന്നു സൂരജ് പറഞ്ഞത്. ഒരു തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
പ്രിയ സൂരജ്, സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതുപോലുള്ള എന്തെങ്കിലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ, 2500 ൽ അധികം ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരിൽ ഭൂരിഭാഗവും ഇത് ഞാൻ സംസാരിക്കുന്നുവെന്ന് വിചാരിച്ചിരുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. സിനിമയ്‍ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളിൽ നിന്ന് എനിക്ക് ആവർത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും ഉണ്ടായിരുന്നു, ഞാൻ അത് ഉടനടി നിർത്തേണ്ടത് അത്യാവശ്യമാണ്. അത് ഒരു തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാർ മിമിക്രി ലോകത്ത് നിന്ന് സിനിമാ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. വലുതായി സ്വപ്‍നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിർത്തരുത്. നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
PS: എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും മറ്റുള്ളവർക്കും, ഞാൻ ഓൺലൈൻ ദുരുപയോഗം ക്ഷമിക്കില്ല. അതിനാൽ ദയവായി ഇത് നിർത്തുക. ഒരിക്കൽ കൂടി ഞാൻ ക്ലബ് ഹൗസിൽ ഇല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.