ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തും

മലയാളം കണ്ട ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ സിനിമയായ എമ്പുരാന്‍റെ വരാനിരിക്കുന്ന റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തും. എമ്പുരാന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസും തമിഴ് സിനിമയിലെ വമ്പന്‍ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ റിലീസിന് മുന്നോടിയായി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ആശിര്‍വാദിനും ലൈക്കയ്ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മലയാളത്തിലെ പ്രമുഖ ബാനറായ ശ്രീ ഗോകുലം മൂവീസ് ആണ് രംഗത്തെത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സില്‍ നിന്ന് ചിത്രത്തിന്‍റെ വിതരണം ഗോകുലം മൂവീസ് ഏറ്റെടുത്തു. കേരളത്തില്‍ ആശിര്‍വാദ് തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കും.

ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളടക്കം പുറത്തെത്തിക്കുന്നതില്‍ മുടക്കം വന്നിരുന്നു. കേരളത്തിന് പുറത്ത് ലൈക്ക പ്രൊഡക്ഷന്‍സും കേരളത്തില്‍ ആശിര്‍വാദും വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന കരാര്‍. ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസ് എമ്പുരാന്‍റെ വിതരണം ഏറ്റെടുത്തതായാണ് അറിയുന്നത്. സമീപകാലത്ത് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച വന്‍ ചിത്രങ്ങള്‍ പലതും പരാജയമായിരുന്നു. ഇതില്‍ തിയേറ്റര്‍ ഉടമകളുമായി സാമ്പതിക തര്‍ക്കവും നിലനിന്നിരുന്നു. 

അതേസമയം ഇനിയുള്ള കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ പരിപാടികള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. അതേസമയം സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന മോഹന്‍ലാല്‍ എമ്പുരാന്‍ റിലീസ് വരെ ചിത്രത്തിന് പ്രോമോഷനുവേണ്ടി മാറ്റിവച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. രാജമൗലി ചിത്രത്തിന്‍റെ ഒഡിഷ ഷെഡ്യൂളില്‍ പങ്കെടുക്കുകയായിരുന്ന പൃഥ്വിരാജ് അതിന് ബ്രേക്ക് കൊടുത്ത് എമ്പുരാന്‍ പ്രൊമോഷനുവേണ്ടി എത്തുമെന്നും.

ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം