Hridayam : 'അപ്പുവിന്റെ ഏറ്റവും നല്ല, പ്രതീക്ഷകൾ ഉണർത്തുന്ന അഭിനയം'; ഹൃദയത്തെ കുറിച്ച് ശ്രീകാന്ത് മുരളി
കണ്ടുതീരുമ്പോൾ നെടുവീർപ്പായി മാറുന്നതാണ് ഹൃദയം എന്ന, തനിയ്ക്കേറ്റവും പ്രിയങ്കരനായ വിനീതിന്റെ സിനിമയുടെ വിജയമെന്ന് ശ്രീകാന്ത് മുരളി കുറിക്കുന്നു.
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം(Hridayam) വിജയകരമായി പ്രദർശനം തുടരുകയാണ്. നിറഞ്ഞ കയ്യടികളോടെയാണ് സിനിമ മുന്നേറുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ ശ്രീകാന്ത് മുരളി(Sreekanth Murali).
കണ്ടുതീരുമ്പോൾ നെടുവീർപ്പായി മാറുന്നതാണ് ഹൃദയം എന്ന, തനിയ്ക്കേറ്റവും പ്രിയങ്കരനായ വിനീതിന്റെ സിനിമയുടെ വിജയമെന്ന് ശ്രീകാന്ത് മുരളി കുറിക്കുന്നു. പ്രണവ് മോഹൻലാലിന്റെ ഏറ്റവും നല്ല, പ്രതീക്ഷകൾ ഉണർത്തുന്ന/ പാത്രപാകതയുള്ള അഭിനയമാണെന്നും അദ്ദേഹം പറയുന്നു.
ശ്രീകാന്ത് മുരളിയുടെ വാക്കുകൾ
ഞാനൊരു ബി ടെക് കാരനല്ല...
ഡിഗ്രി വരെ പഠിച്ചത് കുറവിലങ്ങാട്ടെ ദേവമാതായിലാണ്.. ഒരു ബി ടെക് കാരന്/കാരിയ്ക്ക് കിട്ടുമ്പോലെ എനിയ്ക്കോ, എന്നെപ്പോലുള്ളവർക്കോ കിട്ടാൻ പാടാണെങ്കിലും, "തെറിച്ചു"നിന്ന എന്റെയും, എന്നേപ്പോലുള്ളവരുടെയും ആക്കാലം ഓർമ്മയിൽ നിറഞ്ഞു....അരുണിന്റത്ര ധൈര്യമില്ലാതെ പോയതുകൊണ്ടുണ്ടായ നഷ്ടങ്ങൾ ചെറുതല്ല!! കണ്ടുതീരുമ്പോൾ അതൊരു "നെടുവീർപ്പാ"യി മാറുന്നതാണ് "ഹൃദയം" എന്ന, എനിയ്ക്കേറ്റവും പ്രിയങ്കരനായ Vineeth Sreenivasan വിനീതിന്റെ സിനിമയുടെ വിജയം... ആ connect ആണ് പ്രധാനം...Pranav Mohanlal അപ്പുവിന്റെ ഏറ്റവും നല്ല, പ്രതീക്ഷകൾ ഉണർത്തുന്ന/ പാത്രപാകതയുള്ള അഭിനയം, അമ്മുവിന്റെയും Kalyani Priyadarshan ദർശനയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത്.... കേരളത്തിനുപുറത്തേയ്ക്ക് പഠിയ്ക്കാൻപോയ, തീവണ്ടിയാത്ര മുതലുള്ള ആ നല്ലകാല ഓർമ്മകൾ അയവിറക്കാനും, വിതുമ്പിപ്പോകാനും, ആർമാദിയ്ക്കാനും, വകയുള്ള ഒരു in & out entertainer.... വീണ്ടും ഒരിയ്ക്കൽക്കൂടി, വീരേതിഹാസങ്ങളുടെ ഓർമ്മകളുറങ്ങുന്ന, കോളേജ് കവാടത്തിലേയ്ക്കുനോക്കി സ്വല്പം നിൽക്കാനും, നീണ്ട വരാന്തയിലൂടെ മെല്ലെ, അലസമായി, നടക്കാനും, ക്ലാസ് റൂമിലെ പായൽമണമുള്ള ബെഞ്ചിൽ, കമിഴ്ന്നുകിടക്കാനുമൊക്ക തോന്നും , ഉള്ളുരുക്കും, ഈ ഹൃദയം....ആത്മാംശങ്ങൾ നിറയെയുള്ള, സ്വയം കണ്ടെത്താൻ പറ്റുന്ന കഥാപാത്രങ്ങളേയും, കഥാസന്ദർഭങ്ങളേയുംകൊണ്ട് മാല കോർത്തെടുത്ത ഹൃദയം....