മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവിനെതിരെയും ശ്രീനിവാസന്‍ വിമര്‍ശനം ഉന്നയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരെ കെട്ടിച്ചമച്ച കേസാണെന്ന് നടന്‍ ശ്രീനിവാസന്‍. പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍റെ വെളിപ്പെടുത്തല്‍

മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവിനെതിരെയും ശ്രീനിവാസന്‍ വിമര്‍ശനം ഉന്നയിച്ചു. തുല്യവേതനമെന്ന ആവശ്യവും സിനിമാരഗത്ത് സ്ത്രീകള്‍ക്കെതിരായ ചൂഷണവും അവസാനിപ്പിക്കണം എന്ന ഡബ്യുസിസി ആവശ്യത്തെ ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് പറഞ്ഞ ശ്രീനിവാസന്‍ സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

"ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താര–വിപണിമൂല്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു." നയൻതാരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്ന് ശ്രീനിവാസന്‍ ആരാഞ്ഞു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.