രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ. 500 രൂപ പിഴയാണ് ഇളയ ദളപതിക്ക് ലഭിച്ചിരിക്കുന്നത്.

ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെ ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ. 500 രൂപ പിഴയാണ് ഇളയ ദളപതിക്ക് ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്യെ ആരാധകര്‍ അനുഗമിച്ചിരുന്നു.

പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്യും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്നലുകളില്‍ വിജയ്യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.

വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികൾ ഇന്നലെ രാവിലെ തന്നെ ചെന്നൈയിൽ എത്തിയിരുന്നു. രണ്ടരക്ക് ശേഷമാണ് വിജയ് യോഗത്തിലേക്ക് എത്തിയത്. എന്തായാലും വിജയിയുടെ രാഷ്ട്രീയ പ്രവേശം അടുത്ത വർഷം ഉണ്ടാകുമെന്നും 2026 ലെ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയായി തന്നെ രംഗത്തുണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം.

2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം