വീഡിയോ കോൺഫ്രൻസിങ് വഴി ഹാജരാകണം എന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നൽകിയിട്ടില്ല. ഇരുവരുടെയും ഇ-മെയിൽ ഐഡി അടക്കം രേഖകൾ നൽകാൻ കോടതി ആവശ്യപ്പെട്ടു.
ചെങ്കൽപ്പെട്ട്: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരായിരുന്നില്ല. വീഡിയോ കോൺഫ്രൻസിങ് വഴി ഹാജരാകണം എന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നൽകിയിട്ടില്ല. ഇരുവരുടെയും ഇ-മെയിൽ ഐഡി അടക്കം രേഖകൾ നൽകാൻ കോടതി ആവശ്യപ്പെട്ടു. നിശ്ചിതരൂപത്തിൽ വക്കാലത്ത് നൽകാത്തത് എന്തുകൊണ്ടെന്ന് സംഗീതയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. വിജയ്യും സംഗീതയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതായി ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, അത്തരം കാര്യങ്ങൾ ഇന്ന് ജഡ്ജിക്ക് മുന്നിൽ പരാമർശിച്ചതായി വിവരം ഇല്ല.
26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും, നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നേരത്തെ ഇരുവരും തമ്മിൽ രമ്യതയിലെത്താൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രശ്നങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.


