ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അഹിന്ദുക്കൾ ഇനിമുതൽ വിശ്വാസം തെളിയിക്കുന്ന സത്യവാങ്മൂലം നൽകണമെന്ന് ക്ഷേത്ര കമ്മിറ്റി. നടി സാറ അലി ഖാനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതോടെയാണ് ഈ പുതിയ നിയമം വിവാദമായത്. 2017 മുതൽ എല്ലാ വർഷവും കേദാർനാഥിൽ ദർശനം നടത്തുന്ന വ്യക്തിയാണ് സാറ.

ദില്ലി: ബോളിവുഡ് നടി സാറ അലി ഖാൻ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രത്തിൽ അനുഗ്രഹം തേടണമെങ്കിൽ വിശ്വാസിയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു. അഹിന്ദുക്കൾക്കായി ക്ഷേത്ര കമ്മിറ്റി പുതിയ നിയമം കൊണ്ടുവന്നുവെന്ന് ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ ഹിന്ദുക്കളല്ലാത്തവർ ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേദാർനാഥിൽ പ്രവേശിക്കാൻ സാറ അലി ഖാൻ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന തെളിവുകൾ അഹിന്ദു ഭക്തർ നൽകണമെന്ന് ദ്വിവേദി കൂട്ടിച്ചേർത്തു. സാറാ അലി ഖാൻ സനാതന ധർമ്മത്തോടുള്ള തന്റെ ഭക്തി പ്രകടിപ്പിക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്താൽ, ഞങ്ങൾ അവർക്ക് പ്രാർത്ഥന നടത്താൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ സിനിമയുടെ പേര്, കേദാർനാഥുമായി സാറാ അലി ഖാന്റെ ദീർഘകാല ബന്ധം 

2017ൽ തന്റെ ആദ്യചിത്രമായ കേദാർനാഥ് ഇറങ്ങിയതുമുതൽ എല്ലാ വർഷവും സാറാ അലിഖാൻ ക്ഷേത്രത്തിൽ എത്താറുണ്ട്. കേദാർനാഥ് ക്ഷേത്ര സന്ദർശനം, വ്യക്തിപരമായ ആത്മീയ അനുഭവമാണെന്ന് സാറ നേരത്തെ പറഞ്ഞിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,583 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഉയർന്ന ക്ഷേത്രത്തിലേക്ക് ട്രെക്കിംഗ് അല്ലെങ്കിൽ ഹെലികോപ്റ്റർ യാത്രകൾ വഴിയാണ് അവർ സാധാരണയായി എത്താറുള്ളത്. പുലർച്ചെയുള്ള ദർശനം, വഴിപാടുകൾ എന്നിവയുൾപ്പെടെയുള്ള പതിവ് ആചാരങ്ങളിൽ അവർ പങ്കെടുക്കും.