സംവിധായകൻ സാബു സർഗം, 'ചന്ദാമാമ' സിനിമയുടെ സെറ്റിൽ വച്ച് നടൻ ഹരിശ്രീ അശോകനിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെക്കുന്നു

നടന്‍ ഹരിശ്രീ അശോകനില്‍ നിന്ന് ഒരിക്കല്‍ തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് സംവിധായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ സാബു സര്‍ഗം. 1999 ല്‍ പുറത്തെത്തിയ ചന്ദാമാമ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവമാണ് സാബു സര്‍ഗം പങ്കുവച്ചിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍റെ പ്രതികരണം. ചിത്രത്തില്‍ അഭിനയിച്ച മറുഭാഷക്കാരിയായ നടിയെ ഡയലോഗുകള്‍ പഠിപ്പിക്കുന്ന ചുമതല തനിക്കായിരുന്നുവെന്നും അതിനിടെ ഒരു ടെലിവിഷന്‍ ചാനലില്‍ നിന്ന് അവരെക്കൊണ്ട് ഓണാംശംസകള്‍ പറയിച്ച് ഷൂട്ട് ചെയ്യാന്‍ ഒരു സംഘം വന്നുവെന്നും സാബു പറയുന്നു. അതിനിടെയാണ് ഹരിശ്രീ അശോകനില്‍ നിന്നും തന്നെ വിഷമിപ്പിച്ച ഒരു പ്രതികരണം ഉണ്ടായതെന്നും.

സാബു സര്‍ഗത്തിന്‍റെ വാക്കുകള്‍

“കുഞ്ചാക്കോ ബോബന്‍ നായകനായ ചന്ദാമാമ എന്ന സിനിമ. തമിഴില്‍ ഒരു സിനിമയില്‍ മാത്രം അഭിനയിച്ചിട്ടുള്ള സുരേഖ എന്ന നടി അതില്‍ അഭിനയിച്ചിരുന്നു. മലയാളം അറിയാത്ത അവര്‍ക്ക് ഡയലോഗുകള്‍ ഇംഗ്ലീഷില്‍ എഴുതി പറഞ്ഞുകൊടുത്തത് ഞാനാണ്. അതൊരു ഓണക്കാലം ആയിരുന്നു. അപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്ന് ഒരു ടീം വന്നു. അവര്‍ക്കുവേണ്ടി എല്ലാ മലയാളികള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് സുരേഖയെക്കൊണ്ട് പറയിച്ച് ഷൂട്ട് ചെയ്യണമായിരുന്നു. അത് പഠിപ്പിക്കേണ്ട ജോലിയും എന്‍റേതായി. ഞാന്‍ മാറിനിന്ന് അത് പഠിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ ഹരിശ്രീ അശോകന്‍ അവിടേക്ക് വന്നു. അദ്ദേഹം വളരെ മോശമായിട്ട് എന്നോട് സംസാരിച്ചു. അങ്ങനെയൊന്നും നില്‍ക്കേണ്ട കാര്യമില്ല എന്നൊക്കെ ഒരു പ്രത്യേക രീതിയില്‍ പറഞ്ഞു. എന്‍റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അനുഭവം വേറെ ഉണ്ടായിട്ടില്ല. ആളുകളുടെ മുന്നില്‍ വച്ച്, ആ നടി കേട്ടുകൊണ്ടിരിക്കെയാണ് ഇത് പറഞ്ഞത്. എനിക്ക് ഭയങ്കരമായിട്ട് വിഷമം വന്നു. എന്‍റെ കണ്ണൊക്കെ നിറഞ്ഞുപോയി. അത് കണ്ട് സംവിധായകന്‍ മുരളീകൃഷ്ണന്‍ അവിടേക്ക് വന്നു. എന്‍റെ കൂടെ നില്‍ക്കുന്ന ഏതെങ്കിലും പയ്യന്മാരോട് ആവശ്യമില്ലാതെ സംസാരിക്കരുത്. ഈ സെറ്റില്‍ അതൊന്നും പാടില്ല. നിങ്ങള്‍ വലിയ ഹരിശ്രീ അശോകന്‍ ആയിരിക്കാം, എന്ന് പറഞ്ഞു.”

“അന്യഭാഷാ സിനിമാക്കാരെ കണ്ട് പഠിക്കേണ്ടതാണ്. സാര്‍ എന്നെ അവര്‍ സംബോധന ചെയ്യൂ. ഏറ്റവും അവസാനത്തെ അസിസ്റ്റന്‍റ് ആണെങ്കില്‍പ്പോലും അങ്ങനെയേ അവര്‍ വിളിക്കൂ. അടുത്ത കാലത്ത് തമിഴ്നാട്ടില്‍ ഒു കാര്യത്തിനായി പോയപ്പോള്‍ നടന്‍ നാസര്‍ സാറിനെ കണ്ടു. ഞാന്‍ ഇപ്പുറത്തേക്ക് തിരിഞ്ഞ് ഇരിക്കുകയായിരുന്നു. അദ്ദേഹം പിന്നിലൂടെ വന്ന് എന്‍റെ തോളില്‍ത്തട്ടി. തിരിഞ്ഞുനോക്കി ഞാന്‍ എണീറ്റു. ഉക്കാറുങ്കോ സാര്‍ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇവിടെ ഒരു സീനില്‍ അഭിനയിച്ച ഒരു നടന്‍ രണ്ട് ദിവസം കഴിയുമ്പോള്‍ കക്ഷത്തില്‍ കട്ടയൊക്കെ എടുത്ത് വച്ച് ആയിരിക്കും നടക്കുന്നത്. ആ പരിചയം വച്ച് കോളെജിലെ ഒരു പരിപാടിക്ക് വരാമോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ 50000 ആണ് വാങ്ങുന്നത് എന്ന് പറയും. അതാണ് അന്യ ഭാഷയിലും ഇവിടെയുമുള്ള നടന്മാരുടെ വ്യത്യാസം”, സാബു സര്‍ഗം പറയുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News