നവാഗതനായ നിജിഷ് സഹദേവൻ സംവിധാനം ചെയ്യുന്ന 'തേവര്‍' എന്ന ഫാൻ്റസി ഹ്യൂമർ ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു
ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാൻ്റസി ഹ്യൂമർ ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേവര്‍. ഈ സിനിമയുടെ ചിത്രീകരണം ഇന്നലെ പൊള്ളാച്ചിയിൽ ആരംഭിച്ചു. ഹൊറൈസൺ എൻ്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ മൊട്ടമ്മൽ രാജൻ (തളിപ്പറമ്പ്) ഈ ചിത്രം നിർമ്മിക്കുന്നു. നിരവധി പ്രശസ്‌ത ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലമായിട്ടുള്ള ശിങ്കനല്ലൂരിലെ തേവർ മകൻ വീട് എന്ന് അറിയപ്പെടുന്ന വീട്ടിലായിരുന്നു തുടക്കം. രജിത രാജൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്. നിർമ്മാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പും നൽകി.
വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം, സ്വം എന്നീ പ്രശസ്തചിത്രങ്ങൾക്ക് ശേഷം ഹൊറൈസൺ എൻ്റെർടെയ്ന്‍മെന്‍റ് നിർമ്മിക്കുന്ന അഞ്ചാമത് ചിത്രം കൂടിയാണ് തേവർ. കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഈ നാട്ടിലേക്ക് വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥ സാഹചര്യങ്ങളിലുള്ള മൂന്ന് ചെറുപ്പക്കാർ എത്തുന്നു. ഇവിടുത്തെ ഇവരുടെ കണ്ടുമുട്ടൽ ആത്‌മബന്ധങ്ങളിലേക്കും നയിക്കപ്പെട്ടു. ഏതൊരു ചെറുപ്പക്കാരൻ്റെയും മുന്നിലുമുള്ള ജീവിത പ്രതിസന്ധികൾ ഇവർക്കുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നാട്ടിൽ ആരും ബഹുമാനിക്കുന്ന നാഗ മുത്തു സെൽവവുമായി ബന്ധപ്പെടാൻ അവസരമുണ്ടാകുന്നത്. അദ്ദേഹം ഇവർക്കു മുന്നിൽ ഒരുദ്യമം ഏൽപ്പിക്കുന്നു. അവരുടെ ജീവിതത്തിൽ സ്വപ്നം പോലും കാണാൻ സാധിക്കാത്ത വിധത്തിലുള്ള ഒരു പ്രതിഫലമാണ് തേവർ ഇവർക്കു നൽകിയത്. ഒരു പ്രതിമ തേവരുടെ അടുക്കൽ ഏൽപ്പിക്കണം. ഈ ഉദ്യമം അവർ ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു. അതിനു ശേഷം ഈ മൂവർ സംഘത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മ മുഹൂർതങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഒപ്പം ഫാൻ്റസിയും ഉദ്വേഗവും അകമ്പടിയാകുന്നു. ഒരു ക്ലീൻ എൻ്റെർടൈനർ ആയിരിക്കും ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ധ്യാൻ ശ്രീനിവാസനും ഷെഹീൻ സിദ്ദിഖും പുതുമുഖം ഡോ. റോഷൻ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
പരിയാരം മെഡിക്കൽ കോളജിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുന്ന റോഷൻ രാജ് ഇതിനു മുമ്പ് മൂന്നു ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയതാണ്. ഈ ചിത്രത്തിലെ ക്രിസ്റ്റി എന്ന കഥാപാത്രത്തെ ഡോ റോഷൻ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമേ തമിഴിലെയും നിരവധി പ്രമുഖ താരങ്ങൾ ഈ ചിത്രീത്തിൽ അണിനിരക്കുന്നു. ഏത് ഭാഷയ്ക്കും ദേശത്തിനും അനുയോജ്യമാംവിധം ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, മൺസൂർ അലി ഖാൻ, വയ്യാ പുരി, ഐശ്യര്യ പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം ഓസേപ്പച്ചൻ, ഛായാഗ്രഹണം എൽദോ ഐസക്ക്, എഡിറ്റിംഗ് അയൂബ് ഖാൻ, കലാസംവിധാനം സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം, മേക്കപ്പ് മഹേഷ് ചേർത്തല, കോസ്റ്റ്യും ഡിസൈൻ സുകേഷ് താനൂർ, സ്‌ക്രിപ്റ്റ് അസിസ്റ്റൻ്റ് ബിനു കുമാർ എസ്, കോറിയോഗ്രാഫി ശാന്തി കുമാർ, ആക്ഷൻ ബ്രുസ്‌ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ് ഷിബി ധിവദാസ്, പ്രൊഡക്‌ഷൻ മാനേജേഴ്സ് പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കെ, പ്രൊഡക്ഷൻ കൺട്രോളർ ജബ്ബാർ മതിലകം. പൊള്ളാച്ചി, കോയമ്പത്തൂർ, പാലക്കാട് ഭാഗങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

