ഐമാക്സ് കോര്‍പറേഷന്‍റെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വൈസ് പ്രസിഡന്‍റ് ആയ പ്രീതം ഡാനിയേല്‍ പറയുന്നു

ഹോളിവുഡ് സിനിമകളുടെ ഐമാക്സ് റിലീസിംഗ് തുടങ്ങിയിട്ട് കുറച്ചുകാലം ആയെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ആ ട്രെന്‍ഡ് ആരംഭിച്ചിട്ടേയുള്ളൂ. ഇന്ത്യന്‍ സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കൊക്കെ ഇപ്പോള്‍ ഐമാക്സ് റിലീസിംഗ് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളുടെ ഐമാക്സ് റിലീസില്‍ ഈ വര്‍ഷം ഏറ്റവും മികച്ച പ്രകടനം നടത്തിയ ചിത്രം ഏതായിരിക്കും? ഐമാക്സ് കോര്‍പറേഷന്‍റെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വൈസ് പ്രസിഡന്‍റ് ആയ പ്രീതം ഡാനിയേല്‍ ഒരാഴ്ച മുന്‍പ് തന്‍റെ എക്സ് ഹാന്‍ഡിലില്‍ ഈ ചോദ്യം ചോദിച്ച് ഒരു പോള്‍ പോസ്റ്റ് ചെയ്തിരുന്നു. 

മൂന്ന് ചിത്രങ്ങളാണ് അദ്ദേഹം ഓപ്ഷനുകളായി നല്‍കിയിരുന്നത്. ഷാരൂഖ് ഖാന്‍റെ പഠാന്‍, ജവാന്‍ എന്നിവയ്ക്കൊപ്പം വിജയ്‍യുടെ തമിഴ് ചിത്രം ലിയോയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പോളില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ വോട്ട് നല്‍കിയത് ലിയോയ്ക്ക് ആയിരുന്നു. രണ്ടാം സ്ഥാനത്ത് ജവാനും മൂന്നാം സ്ഥാനത്ത് പഠാനുമാണ് എത്തിയത്. എന്നാല്‍ യഥാര്‍ഥ വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രീതം.

മൂന്ന് ചിത്രങ്ങളും ഐമാക്സ് ഇന്ത്യയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നുവെന്ന് പ്രീതം പറയുന്നു. വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഐമാക്സിലെ എക്കാലക്കെയും ഏറ്റവും മികച്ച ഏഴാമത്തെ ഓപണിംഗ് ആണ് ലിയോ നേടിയത്. അവതാര്‍ അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങള്‍ കൂടി ഉള്‍പ്പെട്ട പട്ടികയിലാണ് ലിയോ ഏഴാമത് എത്തിയിരിക്കുന്നത്. എന്നാല്‍ ലിയോയേക്കാള്‍ കളക്ഷനില്‍ മുന്നിലെത്തിയത് ജവാനും പഠാനുമാണെന്ന് പറയുന്നു പ്രീതം ഡാനിയേല്‍. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയില്‍ ആകെയുള്ള 26 ഐമാക്സ് സ്ക്രീനുകളില്‍ 10 എണ്ണത്തില്‍ മാത്രമാണ് ലിയോ റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ ജവാനും പഠാനും 26 സ്ക്രീനുകളിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. 

അതേസമയം ഈ വര്‍ഷം ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍ ലഭിച്ച ഇന്ത്യന്‍ ചിത്രം ലിയോ ആണ്. 148.5 കോടി ആയിരുന്നു ലിയോയുടെ ആഗോള ഓപണിംഗ്. ജവാന്‍ 129.6 കോടിയും പഠാന്‍ 106 കോടിയുമാണ് റിലീസ് ദിനത്തില്‍ നേടിയത്.

ALSO READ : ഒന്നാം സ്ഥാനത്തിന് ചലനമില്ല! രജനികാന്തിനെ മറികടന്ന് മൂന്നുപേര്‍; തമിഴ് സിനിമയിലെ 10 ജനപ്രിയ താരങ്ങള്‍ ആരൊക്കെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക