'ചിലപ്പോൾ ഇങ്ങനെ ആയികൂടെ സംഭവിച്ചിട്ടുണ്ടാകുക', സജ്നയ്ക്ക് എതിരെയുള്ള ആരോപണത്തില്‍ സന്തോഷ് കീഴാറ്റൂര്‍
ട്രാൻസ്‍ജെൻഡര്‍ സജ്‍ന ഷാജിയുടെ പരാതി തട്ടിപ്പാണെന്ന് ആരോപണമുയരുകയും അവര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്‍തിരുന്നു.
ട്രാൻസ്‍ജെൻഡര്‍ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അമിതമായി ഉറക്ക ഗുളിക കഴിച്ച സജ്‍ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. ബിരിയാണി വില്‍പ്പനക്കിടെ ആക്രമണം ഉണ്ടായി എന്ന ഇവരുടെ പരാതി വാര്‍ത്തയായിരുന്നു. സമൂഹത്തിലെ വിവിധ മേഖലയിലെ ആള്‍ക്കാര്‍ പിന്തുണയുമായി എത്തിയിരുന്നു. സിനിമ അഭിനേതാക്കളും പിന്തുണയുമായി എത്തി. സജ്‍നയുടെ പരാതി തട്ടിപ്പായിരുന്നുവെന്ന മറ്റൊരു ട്രാൻസ്‍വുമണിന്റെ ആരോപണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുയാണ് നടൻ സന്തോഷ് കീഴാറ്റൂര്‍.
ചിലപ്പോൾ ഇങ്ങനെ ആയികൂടെ സംഭവിച്ചിട്ടുണ്ടാകുക. സ്വസ്ഥമായും സമാധാനമായും കിടന്നുറങ്ങാൻ അവർക് വേണ്ടത് വീടാണ് തന്റെ ജീവിതം മുഴുവൻ പട്ടിയെ പോലെ പണി എടുത്താലും അതിനെ കൊണ്ട് സാധിക്കില്ല അതുകൊണ്ട് തന്നെ ഇങ്ങനെ ഒന്ന് ചെയ്‍തു നോക്കാം എന്ന് ഒരുനിമിഷത്തെ ചിന്ത അതാകാം അവരെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ അത് അവർക്ക് ഒരു തെറ്റായി തോന്നിക്കാണില്ല. അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ ഒരു പക്ഷെ നമുക്ക് പൊറുക്കാവുന്ന തെറ്റ് എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞത്.
സജ്‍ന ഷാജിയുടെ പരാതി തട്ടിപ്പായിരുന്നു എന്ന് മറ്റൊരു ട്രാൻസ്‍വുമണ്‍ ആരോപണം ഉന്നയിച്ചു സാമൂഹിക മാധ്യമങ്ങളിൽ എത്തുകയായിരുന്നു. ഒപ്പമുള്ള ആളിനോട് സജ്‌ന സംസാരിക്കുന്ന ശബ്‍ദ സന്ദേശവും ഇവർ പുറത്തുവിട്ടിരുന്നു തുടർന്നാണ് സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്.
വഴിയരികിൽ ബിരിയാണി വിറ്റിരുന്ന സജ്നയുടെ കച്ചവടം തടസപ്പെടുത്താൻ ചിലര്‍ ശ്രമിച്ചക്കുന്നതായി സജ്‍ന തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളും ആരോഗ്യമന്ത്രിയടക്കമുള്ള പ്രമുഖരും സജ്നയ്ക്ക് പിന്തുണയുമായി എത്തി. വിവിധയിടങ്ങളിൽ നിന്ന് സജ്‍നക്ക് പിന്തുണ ഏറിയതോടെ സജ്‍നയുടെ കച്ചവടം നല്ലനിലയിൽ ഉയരുകയും ചെയ്‍തു. നേരത്തെ ദിവസവും 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 500-ഓളം ബിരിയാണികളാണ് വിൽക്കുന്നതെന്ന് സജ്‍ന തന്നെ പറഞ്ഞിരുന്നു. തെരുവിലെ ബിരിയാണി വിൽപ്പനയില്‍ നിന്ന് ഹോട്ടൽ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സജ്‍ന. ഇതിനിടെയാണ് സജ്‍നയ്ക്കെതിരെ ഓഡിയോ സഹിതമുള്ള ആരോപണവുമായി ട്രാൻസ്‍വുമണ്‍ രംഗത്തെത്തിയത്.