രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയാണ് ജോൺ പോള്‍. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. 

തിരുവനന്തപുരം: കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്ത് ജോൺ പോളിൻ്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപയാണ് പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമെത്തിയത്. നാല് ദിവസം മുൻപാണ് ജോൺ പോൾ ചികിത്സ സഹായത്തിന് അഭ്യർത്ഥനയ്ക്ക് അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ തുടക്കമിട്ടത്.അതേസമയം ആശുപത്രിയിലെത്തിച്ചതിനേക്കാൾ ജോൺ പോളിൻറെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.

 രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയാണ് ജോൺ പോള്‍. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു. അതേ സമയം മാസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് ജോൺപോളിന്റെ കുടുംബം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതുവരെ ചികിത്സയ്ക്കായി വേണ്ടി വന്നത് 20 ലക്ഷം രൂപയാണ്. മാക്ടയടക്കമുള്ള സിനിമ സംഘടനകൾ സാമ്പത്തിക സഹായം നൽകിയെങ്കിലും അതുകൊണ്ട് തീരുന്നതല്ല പ്രതിസന്ധി.

മലയാള സിനിമക്ക് വലിയ സംഭാവന നൽകിയ ജോൺ പോളിന് ജീവിതത്തിൽ വലുതായൊന്നും സമ്പാദിക്കാനായിരുന്നില്ല. ചികിത്സയ്ക്ക് വലിയ തുക വേണ്ടി വന്നതോടെയാണ് സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചത്. ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അപേക്ഷ നൽകിയും ചെയ്തിരുന്നു.

സുഹൃത്തുക്കള്‍ പുറത്തിറക്കിയ കുറിപ്പ്

പ്രിയപ്പെട്ടവരെ, പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ശ്രീ. ജോണ്‍പോള്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി രോഗാതുരമായ അവസ്ഥയില്‍ ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. താങ്കള്‍ക്ക് അറിയുന്നതുപോലെ ഈ രണ്ട് മാസം കൊണ്ട് അദ്ദേഹത്തിന്‍റെ കുടുംബം സാമ്പത്തികമായ വലിയ പ്രതിസന്ധിയില്‍ ആണ്. പൊതുസമൂഹത്തിന്‍റെ സഹായത്തോടെയല്ലാതെ മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ജോണ്‍പോളിനുവേണ്ടി ഒരു ചികിത്സാ സഹായം സമാരംഭിച്ചിരിക്കുകയാണ്. ശ്രീ. ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവ് ജിബി എബ്രഹാമിന്‍റെ അക്കൗണ്ട് ആണ് അതിനായി ഉപയോഗിക്കുന്നത്. താങ്കളുടെ സമാഹരണങ്ങളും സഹായവും സാദരം അഭ്യര്‍ഥിക്കുന്നു.

Gibi N Abraham, Naduviledathu, Anchalpetty; Account Number- 67258022274, IFSC Code- SBIN0070543, State Bank Of India, Kakoor Branch എന്ന അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടത്. 9446610002 എന്ന ഗൂഗിള്‍ പേ നമ്പരിലേക്കും സഹായങ്ങള്‍ അയക്കാവുന്നതാണ്. 

പ്രൊഫ. എം കെ സാനു, പ്രൊഫ, എം തോമസ് മാത്യു, ഫാ. തോമസ് പുതുശ്ശേരി, എം മോഹന്‍, സിഐസിസി ജയചന്ദ്രന്‍, പി രാമചന്ദ്രന്‍, അഡ്വ, മനു റോയ്, സി ജി രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായാഭ്യര്‍ഥന നടത്തിയിരിക്കുന്നത്.

ഭരതന്‍റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചാമരത്തിന് തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു സിനിമയിലേക്കുള്ള ജോണ്‍പോളിന്‍റെ കടന്നുവരവ്. വിട പറയും മുന്‍പേ, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, ആലോലം, സന്ധ്യ മയങ്ങും നേരം, രചന, കാതോട് കാതോരം, യാത്ര, കേളി, ചമയം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് അദ്ദേഹം. ഒപ്പം അധ്യാപകനായും പ്രഭാഷകനായും വൃക്തിമുദ്ര പതിപ്പിച്ചു. അറുപതിലേറെ ചിത്രങ്ങളുടെ തിരക്കഥാരചന നിര്‍വ്വഹിച്ചു.