വിജയിന്‍റെ മാതാപിതാക്കൾക്കൊപ്പം മുൻനിരയിലാണ് തൃഷ ഇരുന്നത്
തമിഴ്നാട് സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ അതിഥിയായി എത്തി നടി തൃഷ കൃഷ്ണന്‍. തമിഴ്നാട് മുഖ്യമന്ത്രി വിജയിന്‍റെ മാതാപിതാക്കള്‍ക്ക് സമീപമാണ് സ്വാതന്ത്ര്യദിന പരേഡ് കാണാനായി തൃഷ ഇരുന്നത്. ചെന്നൈ സെന്‍റ് ജോര്‍ജ് ഫോര്‍ട്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും എത്തിയിരുന്നു. അമ്മയ്ക്കും വിജയിന്‍റെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുന്‍നിരയില്‍ ഇരുന്നാണ് തൃഷ സ്വാന്ത്ര്യദിന പരേഡ് കണ്ടത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തൃഷയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. പരേഡില്‍ പങ്കെടുക്കവെ തന്‍റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം ചെയ്യുന്ന വിജയിനെയും വീഡിയോയില്‍ കാണാം.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷ എത്തിയിരുന്നു. വിജയില്‍ നിന്നും വിവാഹമോചനം തേടി ഭാര്യ സംഗീത സ്വര്‍ണലിംഗം കോടതിയെ സമീപിച്ചത് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പിന്നാലെ ചില വേദികളില്‍ വിജയും തൃഷയും ഒരുമിച്ച് എത്തിയതും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായി. എന്നാല്‍ സംഗീത സ്വര്‍ണലിംഗം വിവാഹമോചന കേസില്‍ നിന്നും ഈയിടെ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് തൃഷ വിജയിന്‍റെ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്.
തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നേരത്തെ നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. കാവേരി നദീജല വിഷയത്തിൽ നടന്ന ഒരു പൊതുയോഗത്തിനിടെ മുഖ്യമന്ത്രി വിജയ്‌ക്കെതിരെയും സർക്കാരിനെതിരെയും ഉദയനിധി സംസാരിക്കുമ്പോൾ സദസ്സിൽ നിന്ന് നടി തൃഷയുടെ പേര് ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായി ഉദയനിധി നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന ദ്വയാർത്ഥ പ്രയോഗമാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതില്‍ തഞ്ചാവൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് ഉദയനിധിയെ അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ആര്‍ ബി ഉദയകുമാറിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. തൃഷയെ എന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്നാണ് ഇപ്പോൾ ജനങ്ങൾ കാത്തിരിക്കുന്നതെന്നായിരുന്നു എഐഎഡിഎംകെ നേതാവിന്‍റെ പരിഹാസം. ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തൃഷയുടെ ആരാധക സംഘടനകൾ രംഗത്തെത്തിയിരുന്നു.

