ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം എന്നും ഉദയനിധി വ്യക്തമാക്കി
ചെന്നൈ: സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ. വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം എന്നും ഉദയനിധി വ്യക്തമാക്കി.
മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻറെ പ്രസംഗം വിവാദത്തിലായിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാകുന്നത്.
ശനിയാഴ്ച ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയിൽ ഇരുത്തിയായിരുന്നു എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി നടത്തിയ ഈ പ്രഭാഷണം ആണ് വിവാദമാകുന്നത്. വംശഹത്യക്കുള്ള ഉദയനിധിയുടെ ആഹ്വാനം, ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിന്റെ തീരുമാനം ആണോ എന്നാണ് ബിജെപി നേതാവ് അമിത്ത മാളവ്യ ചോദിച്ചത്. ഉദയനിധിക്ക് ശിക്ഷ ലഭിക്കാതെ വിടില്ല എന്നായിരുന്നു ആര്‍എസ്എസ് അനുകൂല അഭിഭാഷക കൂട്ടായ്മ വെല്ലുവിളിച്ചിരിക്കുന്നത്.
എന്നാൽ പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു
