മഹാകവി കുമാരനാശാന്‍റെ 'കരുണ' എന്ന കൃതിയെ ആസ്പദമാക്കി എഐ ചിത്രമായ 'വാസവദത്ത' ഒരുങ്ങുന്നു
മഹാകവി കുമാരനാശാന്റെ പ്രശസ്ത കൃതി 'കരുണ'യ്ക്ക് പുതിയ ദൃശ്യാവിഷ്കാരം. വാസവദത്തയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ചിത്രമെന്നാണ് 'വാസവദത്ത'യെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. 'കരുണ'യിലെ വാസവദത്തയ്ക്ക് തികച്ചും പുതുജീവനും നൂതനമായ ആവിഷ്കാരവുമാണ് ഈ ചിത്രത്തിലൂടെ നൽകിയിരിക്കുന്നതെന്നും അണിയറക്കാര്‍. നൃത്ത രംഗങ്ങളും സംഘട്ടനങ്ങളും മനോഹരമായ ഗാനങ്ങളും പ്രണയവും ഒക്കെ കോർത്തിണക്കിയ ഒരു ദൃശ്യവിരുന്നായിരിക്കും 'വാസവദത്ത'യെന്ന് സംവിധായകൻ ഡോ. മുരളി മോഹൻ വ്യക്തമാക്കി.
ആധുനിക കാലഘട്ടത്തിലെ എഐ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് സിനിമയുടെ ഓരോ ഫ്രെയ്മും ഒരുക്കിയിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും അതേപടി സിനിമയിലേക്ക് പുനർസൃഷ്ടിക്കാനും കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും അതിമനോഹരമായി അവതരിപ്പിക്കാനും എഐ സാങ്കേതികവിദ്യയിലൂടെ സാധിച്ചിട്ടുണ്ട്, അണിയറക്കാര്‍ പറയുന്നു. മികച്ച കഥയും വിഷ്വൽ ആവിഷ്കാരവും കൊണ്ട് സമ്പന്നമാകുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആറ് ഭാഷകളിൽ ശ്രദ്ധേയമായ ശബരിമല ഡോക്യുമെന്ററി സംവിധാനം ചെയ്ത ഡോ. മുരളി മോഹന്റെ ഏറ്റവും മികച്ച ദൃശ്യാനുഭവമായിരിക്കും 'വാസവദത്ത'.
ഡോ. ജയദേവൻ, ലെനിൻ അനിരുദ്ധൻ, സന്നിധാനന്ദൻ തുടങ്ങി പ്രമുഖരായ നിരവധി പ്രതിഭകൾ ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്. അനുഗ്രഹ വിഷന്റെ ബാനറിൽ ഡോ. മുരളി മോഹനൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചരിത്രവും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്ന 'വാസവദത്ത' ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഒരു പുതിയ വഴിത്തിരിവാകും എന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകവും പ്രേക്ഷകരും. പി ആർ ഒ- എ എസ് ദിനേശ്.

