പാർവതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിൽ പാർവതിയുടെ പ്രകടനമെന്ന് വിധു വിന്‍സെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്

അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന നടിയാണ് പാര്‍വതി തിരുവോത്ത്. കൃത്യമായ നിലപാടുകള്‍ എപ്പോഴും വ്യക്തമാക്കുന്ന പാര്‍വതിയെ തകര്‍ക്കാര്‍ ചിലര്‍ ഡിസ്‍ലെെക്ക് ക്യാമ്പയിനുകള്‍ വരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയിരുന്നു.

എന്നാല്‍, ഉയരെ എന്ന മനു അശോകന്‍ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് പാര്‍വതി. മന്ത്രി കെ കെ ശെെലജ, സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിങ്ങനെ നിരവധി പ്രമുഖരാണ് പാര്‍വതിയെ ഉയരെ കണ്ടതിന് ശേഷം അഭിനന്ദിച്ചത്. ഇപ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായിക വിധു വിന്‍സന്‍റും പാര്‍വതിയെ പ്രശംസിച്ചിരിക്കുകയാണ്.

പാർവതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിൽ പാർവതിയുടെ പ്രകടനമെന്ന് വിധു വിന്‍സെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം. എല്ലാ അർത്ഥത്തിലും പെൺകരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെയെന്നും വിധു കുറിച്ചു. 

വിധു വിന്‍സെന്‍റിന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നടി പാർവ്വതിക്ക് ഏല്ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാൾ മലയാള സിനിമയിൽ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. പാർവ്വതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിൽ പാർവതിയുടെ പ്രകടനം. ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളിൽ എത്തിച്ചത് പാർവ്വതിയാണ്. ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം. എല്ലാ അർത്ഥത്തിലും പെൺകരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ. പല്ലവി രവീന്ദ്രന് ഉയിര് നല്കിയ പാർവ്വതിക്ക് പുറമെ സിനിമയുടെ ഉ

യിരും ഉടലുമായി നിന്ന ഷെനുഗ, ഷെർഗ, ഷെഗ് ന സഹോദരിമാർക്കും അഭിവാദ്യങ്ങൾ.. എല്ലാ പ്രതിസന്ധികളിലും രക്ഷപ്പെടുത്താൻ ആണുങ്ങളെത്തുന്ന പതിവ് കാഴ്ചകൾക്കപ്പുറത്ത് തിരക്കഥ നെയ്തെടുത്ത ബോബി-സഞ് ജയ്, വാർപ്പു ശീലങ്ങളിൽ വഴുതിപ്പോകാതെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഒരുക്കിയെടുത്ത സംവിധാനമികവിന് മനുവിനോടും ഉള്ള സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു.കാരണം മലയാള സിനിമയുടെ അകങ്ങളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമങ്ങളിൽ നിങ്ങളും ഒപ്പമുണ്ട് എന്നറിയുന്നതിൽ ഒരു പാട് സന്തോഷം.