മലയാളത്തിൽ മുൻപ് വന്നിട്ടുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളെ ഉദ്ദരിച്ച് കൊണ്ടായിരുന്നു വിജയ് ബാബുവിന്റെ വാക്കുകൾ. റിമ അഭിനയിച്ച 22 ഫീമെയിൽ കോട്ടയവും ഇതിൽ ഉൾപ്പെടുന്നു. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് വേഫെറർ ഫിലിംസിനാണെന്നും വിജയ് പറഞ്ഞു.
മലയാള സിനിമയ്ക്ക് പുത്തൻ ഉണർവേകിയിരിക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതി നേടിയ ലോക, അടുത്ത ദിവസങ്ങളിൽ തന്നെ 300 കോടിയും തൊടും. സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ പാർവതി, ദർശന പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ലോകയുടെ വിജയ ക്രെഡിറ്റെന്ന തരത്തില്‍ നൈല ഉഷ പറഞ്ഞത് ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ലോക പോലുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളുണ്ടാകാനുള്ള സ്പേസ് നമ്മള്‍(പ്രേക്ഷകരും) കൂട്ടായി സൃഷ്ടിച്ചുവെന്ന് റിമ കല്ലിങ്കൽ പറഞ്ഞതും ഏറെ ശ്രദ്ധനേടി. ഇതിന് പിന്നാലെ നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്.
മലയാളത്തിൽ മുൻപ് വന്നിട്ടുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളെ ഉദ്ദരിച്ച് കൊണ്ടായിരുന്നു വിജയ് ബാബുവിന്റെ വാക്കുകൾ. റിമ അഭിനയിച്ച 22 ഫീമെയിൽ കോട്ടയവും ഇതിൽ ഉൾപ്പെടുന്നു. ആ സിനിമകൾക്കൊന്നും ആരും ക്രെഡിറ്റും സ്പേസും നൽകാത്ത് നന്നായെന്നും ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് വേഫെറർ ഫിലിംസിനാണെന്നും വിജയ് പറഞ്ഞു.
'വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യ പുത്രിക്ക്, ആകാശദൂത്, ഇന്റിപെന്റൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, ഹൗ ഓൾഡ് ആർയു, 22 ഫീമെയിൽ കോട്ടയം... തുടങ്ങി ഒട്ടനവധി സിനിമകൾക്ക് ക്രെഡിറ്റ് നൽകി ആരും സ്പേയ്സ് എടുക്കാത്തതിൽ നന്ദി ദൈവമേ.. മലയാളം എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ട്. കാലം മാറിയപ്പോൾ, പുതിയ പ്രേക്ഷകരെ ചേർത്തുകൊണ്ട് ഒടിടിയുടെ സഹായത്തോടെ നമ്മുടെ വ്യവസായം കൂടുതൽ ഉയരങ്ങളിൽ എത്തിയപ്പോൾ, ആഗോള നിലവാരവും ലളിതവും നേരായതുമായ കണ്ടന്റുകൾ നമ്മൾ ഉണ്ടാക്കാൻ തുടങ്ങി. അതിന് വേണ്ടിയുള്ള സ്പേസ് കണ്ടെത്തി സിനിമ നിർമിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ടീം വേഫെയറിനും ലോകക്കും മാത്രം അവകാശപ്പെട്ടതാണ്', എന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.



