വിനായകൻ കാസര്‍ഗോഡിലും തകര്‍ക്കുന്നു, ആസിഫ് ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍
ആസിഫ് അലിയുടെ മികച്ച ഒരു തിരിച്ചുവരവാണ് കാസര്‍ഗോള്‍ഡ് എന്നാണ് അഭിപ്രായങ്ങള്‍.

ആസിഫ് അലി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കാസര്‍ഗോള്‍ഡ്. മൃദുല്‍ നായരാണ് ആസിഫ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിനായകൻ, സണ്ണി വെയ്‍ൻ തുടങ്ങിയവരുമുള്ള ചിത്രം മികച്ച ഒന്നാണ് എന്നാണ് ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാസര്‍ഗോള്‍ഡ് കാണുന്ന പ്രേക്ഷകനെയും ചിത്രത്തിനൊപ്പം തന്നെ സഞ്ചരിപ്പിക്കുന്നതാണ് ആഖ്യാനം എന്നുമാണ് അഭിപ്രായങ്ങള്‍.
ആസിഫ് അലിയുടെ മികച്ച ഒരു തിരിച്ചുവരവാണ് കാസര്‍ഗോള്‍ഡ് എന്ന് അഭിപ്രായങ്ങളുണ്ടാകുന്നു. ഇപ്പോള്‍ ആസിഫ് അലി മാസ് കഥാപാത്രങ്ങള്‍ അനുയോജ്യമായ നടൻ എന്ന നിലയില്‍ വളര്‍ന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ വീണ്ടും ഒരു ഹിറ്റ് ചിത്രം ഉറപ്പിക്കുന്നതാണ് പ്രതികരണങ്ങള്‍. രജനികാന്തിന്റെ ജയിലറില്‍ വര്‍മനായി തിളങ്ങിയ ശേഷം ആസിഫ് അലിയുടെ കാസര്‍ഗോള്‍ഡിലും ഇപ്പോള്‍ വിനായകൻ തകര്‍ത്തുവാരുന്നുവെന്നും പ്രിതകരണങ്ങളുണ്ട്. സസ്‍പെൻഷനിലായ പൊലീസുകാരനായി വിനായകൻ തിളങ്ങിയിരിക്കുന്നു. ആദ്യ പകുതിക്കാണ് മികച്ച അഭിപ്രായം. സ്വര്‍ണക്കള്ളക്കടത്താണ് കാസര്‍ഗോള്‍ഡിന്റെ പ്രമേയമായി വന്നിരിക്കുന്നത്.
മുഖരി എന്റർടെയ്‍ന്‍മെന്‍റ്സ്, യൂഡ്‌ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിർമിച്ചതാണ് ആസിഫ് അലി നായകനായ 'കാസര്‍ഗോള്‍ഡ്'. സഹ നിര്‍മ്മാണം സഹിൽ ശർമ്മ. സൗണ്ട് ഡിസൈൻ രംഗനാഥ് രവിയാണ്. പ്രൊഡക്ഷൻ കൺട്രോളർ വിനോഷ് കൈമൾ.
ആസിഫ് അലിക്കും സണ്ണി വെയ്‍നും വിനായകനുമൊപ്പം ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. വിഷ്‍ണു വിജയ്‍യുടെയും നിരഞ്ജ് സുരേഷിന്റെയും സംഗീതത്തില്‍ വൈശാഖ് സുഗുണൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജെബില്‍ ജേക്കബ്. സജിമോൻ പ്രഭാകറും മൃദുലും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു.
Read More: നയൻതാരയ്‍ക്ക് പിന്നാലെ സായ് പല്ലവിയും, ബോളിവുഡില്‍ ഇനി തെന്നിന്ത്യൻ നടിമാരുടെ കാലം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക