സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പറയുന്ന ചിത്രം
വിനയന്‍റെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. കട്ടുകളൊന്നും കൂടാതെ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടുവെന്ന് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
"ഇന്നായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ സെൻസർ. കട്ട്സ് ഒന്നുമില്ലാതെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. സംഘർഷഭരിതമായ ഒരു കാലഘട്ടത്തിൻെറ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് സെൻസർ കട്ട് ഒന്നുമില്ല എന്നതിൽ വളരെ സന്തോഷം. കണ്ടവർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ടു എന്നതിൽ അതിലേറെ സന്തോഷം. ഓണത്തിന് തിയറ്ററുകളിൽ ഒരു ഉത്സവ പ്രതീതി സൃഷ്ടിക്കുവാൻ നമ്മുടെ സിനിമയ്ക്കു കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. സഹകരിച്ച, പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി", വിനയന്‍ പറയുന്നു
പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രം സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്.
അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തത്.
ALSO READ : ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ' എന്തുകൊണ്ട് പരാജയമായി? മാധവന്‍റെ വിലയിരുത്തല്‍
തിരുവോണ നാളായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്. ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മാണം. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
