Asianet News MalayalamAsianet News Malayalam

Vinayan: വേലായുധന് വേണ്ടി ഉള്ളിൽ തീയുമായി പ്രാർത്ഥനയോടെ ഇരുന്ന 'വെളുത്ത'; പോസ്റ്ററുമായി വിനയൻ

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററുമായി വിയന്‍. 

vinayan-share-character-poster-for pathonpatham-noottandu
Author
Kochi, First Published Nov 27, 2021, 5:53 PM IST

സിജു വിൽസനെ നായകനാക്കി വിനയൻ(Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). കഴിഞ്ഞ ഏതാനും നാളുകളായി ഈ ബി​ഗ് ബജറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ വിനയൻ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ തുടർച്ചയായി പതിനഞ്ചാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. 

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഭാര്യ വെളുത്തയുടെയും മകൻ കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഈ പോസ്റ്ററിൽ ഉള്ളത്. പുതുമുഖം നിയയും മാസ്റ്റർ ആദിൽ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അതുപോലെ പകർത്തുന്ന ഒരു ഡോക്കുമെന്ററി അല്ല ഈ സിനിമ. മറിച്ച് തിരുവിതാംകൂറിന്റെ ചരിത്രം എഴുതിയപ്പോൾ എല്ലാം എന്തുകൊണ്ടോ തഴയപ്പെടുകയും തമസ്കരിക്കുകയും ചെയ്ത സാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയാണ് ഈ സിനിമ ചെയ്യുന്നതെന്നും വിനൻ പറഞ്ഞു. 

വിനയന്റെ വാക്കുകൾ

പത്തൊൻപതാം നൂറ്റാണ്ടിൻെറ പതിനഞ്ചാമത്തെ character poster ആണ് ഇന്നിറങ്ങുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഭാര്യ വെളുത്തയുടെയും മകൻ കുഞ്ഞിൻെറയും ചിത്രങ്ങളാണ് ഈ പോസ്റ്ററിൽ ഉള്ളത്.. പുതുമുഖം നിയയും മാസ്റ്റർ ആദിൽ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.. പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് തിരുവിതാം കൂറിലെ ഏറ്റവും ധനികരായ രണ്ടോ മൂന്നോ വ്യക്തികളിൽ ഒരാളായിരുന്നു വേലായുധച്ചേകവർ..

അന്നത്തെ കാലത്ത് സ്വന്തമായി നിരവധി പാക്കപ്പലുകളും വിദേശത്തേക്ക് മലഞ്ചരക്ക് കയറ്റുമതിയും, വലിയ ഭൂസ്വത്തുക്കളും ഒക്കെയുള്ള കുബേരനെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തി.. തിരുവിതാംകൂറിൻെറ ഖജനാവിൽ പണത്തിനു പഞ്ഞം വരുമ്പോൾ സഹായിച്ചിരുന്നവരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരും കോട്ടയത്തുള്ള തരകനും എന്നു പറയുമ്പോൾ ഈ ധനികരുടെ ആസ്തിയേപ്പറ്റി നമുക്കു ചിന്തിക്കാവുന്നതേയുള്ളു. പക്ഷേ ഈ സമ്പത്തും സുഖസൗകര്യങ്ങളും ഒന്നും വേലായുധനെ സന്തോഷിപ്പിച്ചിരുന്നില്ല.

തൻെറ സഹജീവികളായ സാധാരണക്കാരുടെ നരകയാതനയും.. അവരെ വെറും കീടങ്ങളെപ്പോലെ ചവിട്ടി മെതിച്ചിരുന്ന മാടമ്പിമാരുടെ ക്രൂരതയും അവസാനിപ്പിക്കാൻ തൻെറ ജീവിതം ഉഴിഞ്ഞു വച്ചവനായിരുന്നു വേലായുധച്ചേകവർ. അതുകൊണ്ടു തന്നെ പ്രമാണിമാരുടെയും, മാടമ്പിമാരുടെയും ആജൻമ ശത്രുവുമായിരുന്നു. ജീവൻ പോലും പണയം വച്ച് വേലായുധൻ യുദ്ധ സമാനമായ പോരാട്ടങ്ങൾ നടത്തുമ്പോഴൊക്കെ ഉള്ളിൽ എരിയുന്ന തീയുമായി പ്രാർത്ഥനയോടെ ഇരുന്ന വെളുത്ത തൻെറ ചേകവർക്ക് മാനസികമായ എല്ലാ പിന്തുണയും നൽകിയിരുന്നു.. പുതുമുഖം നിയ വെളുത്തയെ ഭംഗിയായി അവതരിപ്പിച്ചു..

പലരും ചോദിക്കുന്ന പോലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അതുപോലെ പകർത്തുന്ന ഒരു ഡോക്കുമെൻററി അല്ല ഈ സിനിമ.. മറിച്ച് തിരുവിതാംകൂറിൻെറ ചരിത്രം എഴുതിയപ്പോൾ എല്ലാം എന്തുകൊണ്ടോ തഴയപ്പെടുകയും തമസ്കരിക്കുകയും ചെയ്ത സാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയും

ആ നവോത്ഥാന നായകൻ സമൂഹത്തിനു വേണ്ടി ചെയ്ത നൻമകളിലൂടെ യാത്ര ചെയ്യുകയുമാണ് ഈ സിനിമ ചെയ്യുന്നത്.. ഇതുവരെ മലയാള സിനിമ ചർച്ച ചെയ്യാത്ത മണ്ണിൻെറ മണമുള്ള, സംഘർഷഭരിതവും ജീവിതഗന്ധിയുമായ ഒരു കഥ പറയുമ്പോൾ തന്നെ.. ആക്ഷൻ പാക്ക്ട് ആയ ഒരു ത്രില്ലർ കൂടിയായി മാറുകയാണ് ഈ ചരിത്ര സിനിമ..അത്രക്കു നാടകീയത നിറഞ്ഞ പോരാട്ടങ്ങളാണ് വേലായുധച്ചേകവർ നടത്തിയിരുന്നത്..

Follow Us:
Download App:
  • android
  • ios