വാൾട്ട് ഡിസ്‍നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ് ഏഷ്യാനെറ്റ്.

കേരളത്തിലെ കൊവിഡ് -19 ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി വാൾട്ട് ഡിസ്‍നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യഏഴ് കോടി രൂപ നല്‍കും. ഏഴ് കോടി രൂപ നല്‍കുന്നതിനുള്ള സമ്മതപത്രം വാൾട്ട് ഡിസ്‍നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് കെ മാധവൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 

YouTube video player

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം ആദ്യഘട്ടത്തേക്കാൾ മാരകമായി തുടരുന്ന ഈസാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ നിർണായക ആരോഗ്യസംരക്ഷണ സാമഗ്രികളും ഉപകരണങ്ങളും മുൻഗണക്രമത്തിൽ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് മാധവൻ അഭ്യർത്ഥിച്ചു. കേരളത്തിൽ ജനപ്രീതിയിൽ വര്‍ഷങ്ങളായി ഒന്നാംസ്ഥാനത്തുനിൽക്കുന്ന ഏഷ്യാനെറ്റ്, വാൾട്ട് ഡിസ്‍നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ്. 

ഇതിനു മുൻപ് മഹാപ്രളയങ്ങളാൽ കേരളജനത ഒന്നടങ്കം വിറങ്ങലിച്ചുനിന്നപ്പോഴും ഏഷ്യാനെറ്റ് സഹായ ഹസ്‍തവുമായിയെത്തി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കിയിരുന്നു.

നവകേരളനിധിയിലേക്ക് ആറു കോടി രൂപയും ഏഷ്യാനെറ്റ് സംഭാവന ചെയ്‍തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona