Asianet News MalayalamAsianet News Malayalam

'അവളെ ഇല്ലാതാക്കാനാകില്ല, തലയുയര്‍ത്തി ജീവിക്കുക തന്നെ ചെയ്യും'- രൂക്ഷ വിമര്‍ശനവുമായി ഡബ്യുസിസി

ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എ എം എം എ നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്‍ത്രീകളുടെ കണ്ണീരിലും, ആൺകോയ്‍മയുടെ ബലത്തിലുമാണ്.

Wcc statement against Idavela Babu
Author
Kochi, First Published Oct 13, 2020, 9:33 PM IST

താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദ പ്രസ്‍താവനയെ അപലപിച്ച് ഡബ്യുസിസി. മരിച്ചുപോയവരെ വീണ്ടും കൊണ്ടുവരാൻ പറ്റുമോയെന്ന് ട്വന്റി ട്വന്റി സിനിമയെ കുറിച്ച് പരാമര്‍ശിക്കവെ ഇടവേള ബാബു പറഞ്ഞിരുന്നു. ഇടവേള ബാബുവിന്റെ പ്രസ്‍താവന വിവാദമായി. പാര്‍വതി തിരുവോത്ത് താരസംഘടനയില്‍ നിന്ന് രാജിവെയ്‍ക്കുകയും ചെയ്‍തു. താര സംഘടനയുടെ സ്‍ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഇപ്പോള്‍ അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഡബ്യുസിസി നിലപാട് അറിയിച്ചിരിക്കുന്നത്.

ഡബ്യുസിസിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

അവൾ മരിച്ചിട്ടില്ല!
അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന എ.എം. എം. എ യുടെ ജനറൽ സെക്രട്ടറിയുടെ ചാനൽ ചർച്ചയിലെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

മാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു WCC ചേർത്തു പിടിച്ചത്. എന്നാൽ  അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തിൽ നിർണ്ണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്‍തീവിരുദ്ധതയെ പൂർണ്ണമായും വെളിവാക്കുന്നതായിരുന്നു.

നിശ്ചലവും ചിതലരിച്ചതും സ്‍ത്രീവിരുദ്ധവുമായ ഈ മനോഭാവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് പാർവ്വതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചത്.
ആ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും  ക്രൂരമായി പൊതു മദ്ധ്യത്തിൽ വലിച്ചിഴക്കുകയും സഹപ്രവർത്തകനായിരുന്ന കുറ്റാരോപിതനുമായി ചേർത്ത് പലതരത്തിലുള്ള ദുസ്സൂചനകൾ നൽകുകയുമാണ് സെക്രട്ടറി ചെയ്‍ത്ത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.

സോഷ്യൽ മീഡിയയിൽ എ എം.എം.എ യുടെ എക്സികൂട്ടിവ് അംഗമായ നടൻ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പർ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചർച്ചയിൽ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടൻ സിദ്ധിഖിന്റെ  വിശദീകരണത്തിൽ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയിൽ എന്തെങ്കിലും ആവാൻ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും , ജല്‍പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്‍താവന നിരുത്തരവാദപരവും , ഈ തൊഴിലിടത്തിന്റെ ജീർണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗസമത്വം എന്ന സ്വപ്‍നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എംഎ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണ്.

ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എ എം എം എ നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്‍ത്രീകളുടെ കണ്ണീരിലും, ആൺകോയ്‍മയുടെ ബലത്തിലുമാണ് എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അമ്മ അംഗമായിരുന്ന പ്രസിദ്ധ നടൻ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട്  നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്‍ത്രീവിരുദ്ധ അലിഖിത നിയമങ്ങൾ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.

പറയുന്നതിലെ സ്‍ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങൾ ഉറച്ച ശബ്‍ദത്തിൽ വീണ്ടും പറയുന്നു. അവളെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല. അവൾ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തിൽ പോരാടാനുള്ള ശക്തി പകർന്നു കൊണ്ട് WCC കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios