Asianet News MalayalamAsianet News Malayalam

കബീര്‍ സിംഗിനുള്ള മറുപടിയോ തപ്പഡ് ? ചോദ്യത്തിന് തപ്സിയുടെ മറുപടി

കബീര്‍ സിംഗിനുള്ള മറുപടിയാണോ തപ്പഡ് എന്ന ചോദ്യത്തിന് തപ്സിക്ക് മറുപടിയുണ്ട്...

What Taapsee Pannu Said When Asked About Thappad a reply to kabir singh
Author
Mumbai, First Published Feb 2, 2020, 3:53 PM IST

മുംബൈ: തെലുങ്കില്‍ വിജയ് ദേവരകൊണ്ട അഭിനയിച്ച അര്‍ജ്ജുന്‍ റെഡ്ഡി ബോളിവുഡിലും തമിഴിലുമെല്ലാം റീമേക്ക് ചെയ്തിരുന്നു. ബോള്വുഡില്‍ കബീര്‍ സിംഗ് എന്ന പേരിലിറങ്ങിയ ഷാഹിദ് കപൂര്‍ ചിത്രം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നടി തപ്സി പന്നുവിന്‍റെ 'തപ്പഡ്' എന്ന ചിത്രമാണ് ഇതിന് കാരണം. 

ആര്‍ട്ടിക്കിള്‍ 15 ന്‍റെ സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ തപ്പഡ് കബീര്‍ സിംഗിനുള്ള മറുപടിയാണോ എന്ന തരത്തിലുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ ബോളിവുഡില്‍ ഉയരുന്നത്. ശക്തമായ സ്ത്രീ പക്ഷം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍, ആളുകള്‍ നോക്കി നില്‍ക്കെ മുഖത്തടിച്ച ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം തേടുന്ന ഭാര്യയായാണ് തപ്സിയെത്തുന്നത്. ദേഷ്യം പിടിച്ചുനിര്‍ത്താനാകാത്ത കാമുകനെ പ്രകീര്‍ത്തിക്കുന്ന കബീര്‍ സിംഗ് ഒരു സ്ത്രീ വിരുദ്ധ സിനിമയാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് തപ്പഡ് ഇതിന് മറുപടിയാണോ എന്ന ചോദ്യം പ്രസക്തമാകുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് തപ്സിക്ക് മറുപടിയുണ്ട്. 

കബീര്‍ സിംഗിന് നല്‍കുന്ന മറുപടിയല്ല തപ്പഡ് എന്നാണ് തപ്സി പറയുന്നത്. ''കബീര്‍ സിംഗ് മനസ്സില്‍ വച്ചുകൊണ്ടല്ല ഈ ചിത്രം ചെയ്തത്.  ഒരു സിനിമയ്ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ മറ്റൊരു സിനിമ ചെയ്തുവെന്ന് ആളുകള്‍ പറഞ്ഞുകേള്‍ക്കുന്നത് വിഷമമുണ്ടാക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ തിരക്കഥ കബീര്‍ സിംഗ് റിലീസ് ചെയ്യുന്നതിന് മുമ്പ് പൂര്‍ത്തിയാക്കിയതാണ്. തപ്പഡ് (അടി) സിനിമയിലെ ഒരു കാര്യം മാത്രമാണ്. ബന്ധങ്ങളെക്കുറിച്ച് മറ്റ് പലതും ഈ ചിത്രത്തില്‍ പറയുന്നുണ്ട്. '' - തപ്സി പറഞ്ഞു. 

അതേസമയം കബീര്‍ സിംഗ് പോലൊരു ചിത്രത്തില്‍ ഒരിക്കലും താന്‍ അഭിനയിക്കില്ലെന്നും തപ്സി പറഞ്ഞു. '' ഒരു സിനിമ കാണാന്‍ വരുമ്പോള്‍ ആളുകള്‍ തങ്ങളുടെ ചിന്താശേഷി വീട്ടില്‍ വച്ചിട്ട് വരണം എന്നാണ് എനിക്ക് തോന്നുന്നത്. കബീര്‍ സിംഗ് ബോക്സോഫീസില്‍ പണം വാരിയിട്ടുണ്ട്. ഞാന്‍ ആ സിനിമയുടെ നിര്‍മ്മാതാക്കളെ അഭിനന്ദിക്കുന്നു. പക്ഷേ, കബീര്‍ സിംഗിന്‍റെ ഭാഗമോ ആ പെണ്‍കുട്ടിയുടെ ഭാഗമോ അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചാല്‍ ഞ‌ാന്‍ ഒരിക്കലും അത് ചെയ്യില്ല'' - തപ്സി പറ‌ഞ്ഞു. 

Follow Us:
Download App:
  • android
  • ios