"രണ്ട് രീതിയിലേ സഹദേവനെ കൊണ്ടുവരാന്‍ പറ്റൂ. ഒന്നുകില്‍ പൊലീസുകാരനായിട്ട് കൊണ്ടുവരണം. പക്ഷേ.."

റിലീസിംഗ് ദിവസങ്ങളില്‍ത്തന്നെ ഒരു മലയാളസിനിമ ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാവുന്നത് ഇതാദ്യമാണ്. ഡയറക്ട് ഒടിടി റിലീസുകള്‍ മലയാളത്തില്‍ ഇതിനു മുന്‍പും സംഭവിച്ചെങ്കിലും ഇത്രയും കാത്തിരിപ്പ് സൃഷ്ടിച്ച ഒരു ചിത്രം അത്തരത്തില്‍ എത്തുന്നത് ആദ്യമായിട്ടായിരുന്നു. 'ദൃശ്യ'ത്തിലെ പല കഥാപാത്രങ്ങളെയും ഒഴിവാക്കിയും പുതിയ ചിലരെ ഉള്‍പ്പെടുത്തിയുമായിരുന്നു ജീത്തുവിന്‍റെ ദൃശ്യം 2 രചന. ഒഴിവാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരിക്കും. ദൃശ്യം 2 റിലീസിനെത്തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സഹദേവനും ഇടംപിടിച്ചിരുന്നു. എന്നാല്‍ സഹദേവനെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താതിരുന്നത് എന്ന് വിശദീകരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

"രണ്ട് രീതിയിലേ സഹദേവനെ കൊണ്ടുവരാന്‍ പറ്റൂ. ഒന്നുകില്‍ പൊലീസുകാരനായിട്ട് കൊണ്ടുവരണം. പക്ഷേ നമ്മള്‍ സാമാന്യയുക്തി വച്ച് ചിന്തിച്ചാല്‍, അന്ന് ആ പെണ്‍കുട്ടിയെ തല്ലിയിട്ട് അത് വലിയ ഇഷ്യു ആയപ്പോഴാണ് പുള്ളിക്ക് സസ്‍പെന്‍ഷന്‍ ലഭിച്ചത്. ഇപ്പൊ ഒരു അന്വേഷണം നടക്കുമ്പോള്‍ ആ പൊലീസുകാരനെ ഒരിക്കലും പൊലീസ് ടീമിലേക്ക് കൊണ്ടുവരില്ല. കാരണം ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്. അത് തീര്‍ച്ഛയാണ്. അതുകൊണ്ടുതന്നെ അത് സാധ്യമല്ല. പിന്നെയുള്ളത് പുള്ളിക്ക് വ്യക്തിപരമായി വരാം. പക്ഷേ അങ്ങനെയെങ്കില്‍ അതിനൊരു പ്രത്യേക ട്രാക്ക് വേണം. അങ്ങനെ വരുമ്പോള്‍ സിനിമ ഈ ട്രാക്കില്‍ നിന്ന് അപ്പുറത്തെ ട്രാക്കിലേക്ക് മാറും. ഏത് ട്രാക്ക് വേണം എന്നുള്ളതാണ്. ആ ട്രാക്ക് എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അതിന്‍റെ കാരണം, അങ്ങനെയെങ്കില്‍ ജോര്‍ജുകുട്ടി പോരടിക്കുന്നത് ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ആയിപ്പോവും. ഇവിടെ ജോര്‍ജുകുട്ടി ഫൈറ്റ് ചെയ്യുന്നത് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിനും സിസ്റ്റത്തിനും എതിരെയാണ്. അപ്പൊ കുറച്ചൂടെ പവര്‍ഫുള്‍ ഇതാണെന്ന് തോന്നി. അതുകൊണ്ട് അങ്ങനെ പോയി", ജീത്തു ജോസഫ് വ്യക്തമാക്കുന്നു.