മല്ലിക സുകുമാരന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ. പുതുമുഖങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ പൃഥ്വിരാജിനേക്കാൾ ദിലീപിനെയാണ് താൻ പിന്തുണയ്ക്കുന്നതെന്നും, കാര്യസാധ്യത്തിന് വേണ്ടിയല്ല താൻ സംസാരിക്കുന്നതെന്നും അഖിൽ
മല്ലിക സുകുമാരന്‍റെ വിമര്‍ശനത്തിന് പ്രതികരണവുമായി അഖില്‍ മാരാര്‍. പറഞ്ഞ വാക്ക് പാലിക്കാത്ത ആളാണ് പൃഥ്വിരാജ് എന്നും പുതുമുഖങ്ങളെ പിന്തുണയ്ക്കാത്ത ആളാണ് അദ്ദേഹമെന്നും അഖില്‍ മാരാര്‍ നേരത്തെ പറഞ്ഞിരുന്നു. ദിലീപിനെ വാഴ്ത്തിയും പൃഥ്വിരാജിനെ വിമര്‍ശിച്ചും ആയിരുന്നു അഖിലിന്‍റെ വാക്കുകള്‍. ഇതിനെതിരെ ആയിരുന്നു മല്ലിക സുകുമാരന്‍റെ പ്രതികരണം. പൃഥ്വിരാജി സിനിമയില്‍ പുതിയ ആളുകള്‍ക്ക് അവസരം കൊടുത്തിട്ടുള്ള ആളാണെന്നും കാര്യസാധ്യത്തിനുവേണ്ടി ഓരോന്ന് പറയുന്ന ആളാണ് അഖില്‍ മാരാര്‍ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ഇതിനോടാണ് അഖിലിന്‍റെ പ്രതികരണം. യുട്യൂബ് ചാനലുകാരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അഖില്‍ മാരാര്‍.
അഖില്‍ മാരാര്‍ പറയുന്നു
“എനിക്ക് വിഷമമുണ്ടാക്കിയ ഒരു സ്റ്റേറ്റ്മെന്‍റ് ഞാന്‍ പറയാം. ആരുടെയെങ്കിലും ഔദാര്യത്തിന് വേണ്ടിയാണ് ഞാന്‍ ഓരോന്ന് പറയുന്നത് എന്ന് പറഞ്ഞിരുന്നു. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് പൃഥ്വിരാജ് ആണെന്ന് ഞാന്‍ പറയും. ഞാന്‍ ഓരോ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്നത് സിനിമാ മേഖലയില്‍ നിന്നോ അല്ലാതെയോ ഒരു നേട്ടവും കിട്ടാനല്ല. നേട്ടമുണ്ടാവാന്‍ നിശബ്ദമായി ഇരിക്കുക എന്നുള്ളതാണ്. മലയാള സിനിമയില്‍ നിരവധി ആളുകളുടെ അവസരം ഇല്ലാതാക്കിയ ആളാണ് ദിലീപ് എന്ന് പറഞ്ഞാല്‍ ആ സ്റ്റേറ്റ്മെന്‍റ് തെറ്റാണ്. മലര്‍വാടി എന്ന് പറയുന്ന സിനിമ അദ്ദേഹം നിര്‍മ്മിക്കുകയാണ് ചെയ്തത്. കൂടെ അഭിനയിപ്പിക്കാന്‍ എല്ലാവര്‍ക്കും പറ്റും. ഞാനൊരു ഫിലിം സ്റ്റാര്‍ ആണെങ്കില്‍ സപ്പോര്‍ട്ടിംഗ് റോളിലേക്ക് ഒരാളെ വിളിക്കുന്നത് അവസരം കൊടുക്കലല്ല. അതില്‍ രണ്ട് ഉദ്ദേശം ഉണ്ട്. ഒരുപാട് പൈസ കൊടുത്ത് ഒരാളെ കൊണ്ടുവരേണ്ട, മെയിന്‍ സ്റ്റാര്‍ ആയതുകൊണ്ടു തന്നെ ഈ പടം വില്‍ക്കും. കുരുതിയില്‍ നസ്‍ലെന് അവസരം കൊടുത്തു എന്ന് പറയുന്നതുപോലെയല്ല, അതില്‍ നായകന്‍ പൃഥ്വിരാജ് ആണ്.”
“അദ്ദേഹം മുന്‍പ് പറഞ്ഞ ഒരു സ്റ്റേറ്റ്മെന്‍റ് ഉണ്ട്. അദ്ദേഹം മോഹന്‍ലാലിനെയും മമ്മൂട്ടിയെും പറ്റി പറഞ്ഞത്, പ്രായം കുറഞ്ഞ കഥാപാത്രങ്ങള്‍ അവരെപ്പോലെയുള്ളവര്‍ ചെയ്താല്‍ ആ പ്രായത്തിലുള്ള നടന്മാര്‍ എന്ത് ചെയ്യും എന്നായിരുന്നു. ബ്രോ ഡാഡിയില്‍ 42 വയസുകാരനായ പൃഥ്വിരാജിന്‍റെ അമ്മയായി മീനയാണ് അഭിനയിച്ചിരിക്കുന്നത്. അത് അത്ഭുതപ്പെടുത്തിയെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന് അത് ചേര്‍ന്നത് അല്ലല്ലോ. മീനയുടെ മകനായി 42 വയസുള്ള പൃഥ്വിരാജിനേക്കാള്‍ നല്ലത് ഒരു 25 വയസുകാരന്‍ വരുന്നത് അല്ലേ. അത് പുള്ളി ചിന്തിച്ചില്ല. മലര്‍വാടിയുടെ സമയത്ത് ദിലീപിന് ഡേറ്റ് കൊടുത്താല്‍ പോരേ, കത്തി നില്‍ക്കുന്ന സമയമല്ലേ, നഷ്ടം വരുമോ? അയാള്‍ ചെയ്തത് സ്വന്തം കൈയിലിരിക്കുന്ന പൈസ കൊടുത്തിട്ട് പുതിയ ആര്‍ട്ടിസ്റ്റുകളെയും സംവിധായകനെയും വച്ച് പടം ചെയ്യുകയാണ്. അന്ന് വിനീത് ശ്രീനിവാസന്‍ പാട്ടുകാരനാണ്. സംവിധായകനായി ശ്രദ്ധിക്കപ്പെടുമോ എന്ന് നമ്മള്‍ക്ക് അറിയില്ല. അത് 2010 ല്‍ ആണ്. ഇന്നത്തെപ്പോലെ എല്ലാവര്‍ക്കും വന്ന് സംവിധാനം ഈസിയായി ചെയ്യാന്‍ പറ്റുന്ന കാലമല്ല. പാളിപ്പോയാല്‍ നഷ്ടം ദിലീപിന് വരും. നഷ്ടം വന്നാലും പ്രശ്നമില്ലെന്ന ചിന്തയെയാണ് ഞാന്‍ പിന്തുണച്ചത്. പുതിയ തലമുറയ്ക്കുവേണ്ടി എല്ലാം ചെയ്യാമെന്ന് പറഞ്ഞ പൃഥ്വിരാജ് ഒന്നും ചെയ്തതായി ഞാന്‍ കണ്ടിട്ടില്ല. വിജയ്‍യുടെയും അല്ലു അര്‍ജുന്‍റെയുമൊക്കെ പടങ്ങള്‍ ഒരുകാലത്ത് ഇവിടെ വന്നപ്പോള്‍ വിമര്‍ശിച്ച ആളാണ് പുള്ളി. മലയാള സിനിമയ്ക്ക് നഷ്ടം വരുമെന്ന് പറഞ്ഞ ആളാ. അത് ചൂണ്ടിക്കാണിക്കുകയാണ് ഞാന്‍ ചെയ്തത്, ഇതരഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത് സൂചിപ്പിച്ച് അഖില്‍ മാരാര്‍ പറഞ്ഞു.”



