ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമാകണം അഭിമുഖമെന്ന് ആഗ്രഹിച്ചിരുന്നു. ചോദ്യങ്ങള്‍ ഒന്നും തന്നെ ആരും മുന്‍കൂട്ടി പഠിപ്പിച്ചതല്ലെന്നും അക്ഷയ് കുമാര്‍

ദില്ലി: പ്രധാനമന്ത്രിയോടുള്ള വൈറലായ അഭിമുഖത്തേക്കുറിച്ച് പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. നിസാരമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് അഭിമുഖം വൈറലായതോടെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കാണ് ദില്ലിയില്‍ ഒരു മാധ്യമസ്ഥാപനം നടത്തിയ പരിപാടിക്കിടെ മറുപടി നല്‍കിയത്. കാര്യമായ ഗവേഷണങ്ങള്‍ കൂടാതെയുള്ളതായിരുന്നു അഭിമുഖം. 

Add Asianetnews as a Preferred SourcegooglePreferred

മനസില്‍ വന്ന ചോദ്യമെല്ലാം പ്രധാനമന്ത്രിയോട് ചോദിച്ചെന്നും അക്ഷയ് കുമാര്‍ ദില്ലിയില്‍ പറഞ്ഞു. ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമാകണം അഭിമുഖമെന്ന് ആഗ്രഹിച്ചിരുന്നു. ചോദ്യങ്ങള്‍ ഒന്നും തന്നെ ആരും മുന്‍കൂട്ടി പഠിപ്പിച്ചതല്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. തന്നെ അഭിമുഖം ചെയ്തിട്ടുള്ള പലരും ഭക്ഷണതാല്‍പര്യങ്ങളെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു മാങ്ങയെപ്പറ്റി പ്രധാനമന്ത്രിയോട് ചോദിച്ചത്. പ്രധാനമന്ത്രിക്ക് മാങ്ങ കഴിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്, അദ്ദേഹവും ഒരു സാധാരണ മനുഷ്യനല്ലേയെന്ന് അക്ഷയ് കുമാര്‍ ചോദിക്കുന്നു. 

ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് പ്രധാനമന്ത്രിയെ. ഒരു ക്രിക്കറ്റ് ടീമിന് ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോള്‍ ആ ടീമിലെ അംഗങ്ങളുടെ ഉത്തരവാദിത്തമാണ് അദ്ദേഹത്തെ പിന്തുടരുക എന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തെ ഭരിക്കാനും അനുസരിക്കാനും രാജ്യത്തെ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. അഭിനയത്തില്‍ തുടരുമെന്നും രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അക്ഷയ് കുമാര്‍ ആവര്‍ത്തിച്ചു. എനിക്ക് രാജ്യത്തിന് നല്‍കാനുള്ളത് ചിത്രങ്ങളിലൂടെ നല്‍കുന്നുണ്ടെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.