"ബിഗ് ബോസിലെ ദിവസങ്ങള്‍ വളരെ ഈസിയായി കടന്ന് പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്"

ബിഗ് ബോസ് മലയാളം സീസണിലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു സിനിമാ- സീരിയല്‍ താരം മഞ്ജു പത്രോസ്. ഷോയില്‍ തന്റേതായ രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് പ്രേക്ഷകരെ കയ്യിലെടുക്കാനും സാധിച്ചിരുന്നു. എന്നാല്‍ ഷോയ്ക്ക് പിന്നാലെ മഞ്ജുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു നടന്നത്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പറയുന്നത്.

"ഞാന്‍ അധ്വാനിച്ച് ജീവിക്കുന്ന ഒരു സ്ത്രീയാണ്. എന്റെ തൊഴിലിനെയും സ്വഭാവത്തെയുമൊക്കെ വളരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ആക്രമണമായിരുന്നു. അന്നൊക്കെ ഫോണ്‍ തുറന്നാല്‍ ഇത് മാത്രമായിരുന്നു. ഒരു പ്രാവശ്യം തുറന്നാല്‍ വീണ്ടും വീണ്ടും വരുമല്ലോ. അമ്മ കുറച്ച് നാള്‍ ഫോണ്‍ ഉപയോഗിക്കേണ്ട എന്ന് മകന്‍ പറഞ്ഞിരുന്നു. ഞാന്‍ ഇത് വളരെ ഈസിയായി കൈകാര്യം ചെയ്യുന്നുവെന്ന് വിചാരിച്ച് സുഹൃത്തുക്കളും അത്തരം വീഡിയോകള്‍ അയച്ച് തരുമായിരുന്നു", മഞ്ജു പറയുന്നു. 

"ബിഗ് ബോസിലേക്ക് ഇനി വിളിച്ചാല്‍ പോകുമോ എന്നുള്ളത് എന്‍റെ സാമ്പത്തികസ്ഥിതിപോലെ ഇരിക്കും. കുറേ കടമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞ എമൌണ്ട് അവർ തരാമെന്ന് പറഞ്ഞതുകൊണ്ടാണ് അന്ന് ബിഗ് ബോസിലേക്ക് പോയത്. ഒരു നടിയുടെ ദിവസ വരുമാനം എന്താണെന്ന് പലർക്കും അറിയാം. ബിഗ് ബോസിലെ ദിവസങ്ങള്‍ വളരെ ഈസിയായി കടന്ന് പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്. കിട്ടുന്ന പണം എന്ന് അല്ലാതെ, കപ്പ് അടിക്കുക എന്നുള്ളതൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല." 

"ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ഇത് അത്ര ഈസിയല്ലെന്ന് മനസിലായത്. ബിഗ് ബോസുകൊണ്ട് ഉണ്ടായ ഗുണം എന്ന് പറയുന്നത് സാമ്പത്തികപരമാണ്. കൌമുദി ചാനലിനോടുള്ള നന്ദി എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല."ഇവളെ ഒഴിവാക്കൂ.. ഇവളെ ഒഴിവാക്കു " എന്നുള്ള ആയിരക്കണക്കിന് കമന്റുകളായിരുന്നു. എന്റെ ഒരു അഭിമുഖമൊക്കെ ഇട്ടാല്‍ വലിയ തെറിവിളിയായിരുന്നു. ചാനലിന്റെ ലാന്‍ഡ് ലൈനിലൊക്കെ ആളുകള്‍ വിളിച്ച് തെറി പറയാറുണ്ടായിരുന്നു", മഞ്ജു പത്രോസ് പറയുന്നു.

ALSO READ : ആനക്കൊമ്പ് വേട്ടയുടെ യഥാര്‍ഥ കഥ; റോഷനും നിമിഷയും എത്തുന്ന സിരീസ് 'പോച്ചര്‍' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം