'കലാസൃഷ്ടികളിപ്പോടെ തന്റെ നിലപാടുകൾ സമൂഹത്തിലേക്കെത്തിക്കാൻ ശ്രീനിവാസൻ കാണിച്ചിട്ടുള്ള ആർജ്ജവത്തിന് അസാമാന്യമായ തന്റേടം വേണം.' ജഗദീഷ് പറയുന്നു
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ച് ജഗദീഷ്. എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തിയാണ് ജഗദീഷ് അന്ത്യാഞ്ജലികൾ അർപ്പിച്ചത്. കലാസൃഷ്ടികളിലൂടെ തന്റെ നിലപാടുകൾ സമൂഹത്തിലെത്തിക്കാൻ അസാമാന്യമായ തന്റേടം വേണമെന്നും ശ്രീനിവാസന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയാറുണ്ടെന്നും ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
"കലാസൃഷ്ടികളിപ്പോടെ തന്റെ നിലപാടുകൾ സമൂഹത്തിലേക്കെത്തിക്കാൻ ശ്രീനിവാസൻ കാണിച്ചിട്ടുള്ള ആർജ്ജവത്തിന് അസാമാന്യമായ തന്റേടം വേണം. എനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാനേ കഴിയില്ല. എന്തെങ്കിലുമൊരു വിഭാഗത്തെ വിഷമിപ്പിച്ചാലോ എന്ന് കരുതി അതൊക്കെ നമ്മൾ ഉള്ളിലൊതുക്കും. ശ്രീനിയെ സംബന്ധിച്ച അങ്ങനെ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് സത്യമെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ഉറക്കെ പറയും, അത് ഒരു കലാസൃഷ്ടിയിലൂടെ അതിന്റെ ഭംഗി ഉൾകൊണ്ട് അദ്ദേഹം പറയും.
സന്ദേശം ഒരു ഡ്രൈ സിനിമയല്ല, രാഷ്ട്രീയപ്പാർട്ടികളിൽ പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടക്കുന്ന കാര്യങ്ങളൊക്കെ തന്നെ സ്‌ക്രീനിൽ മനോഹരമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്." ജഗദീഷ് പറയുന്നു.

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയാകെ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.
മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. നാലുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.


