കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും കോടതിയില്‍. ഉണ്ണിമുകുന്ദന്‍റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു. തന്‍റെ പേര് വെളിപ്പെടുത്തിയെന്നും ഭീഷണി ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.

അഭിഭാഷകൻ വഴിയാണ്‌ ഇക്കാര്യം യുവതി കോടതിയെ അറിയിച്ചത്. അതേസമയം, പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകാൻ എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശിച്ചു. ഉണ്ണി മുകുന്ദൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് തിരക്കഥാകൃത്തായ യുവതിയുടെ പരാതി.

ഉണ്ണിക്കെതിരെ യുവതി കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നല്‍കുകയും ചെയ്തിരുന്നു. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. കാക്കനാട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

അതേസമയം, പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്‍റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.