ഇഷ അംബാനിയുടെ വിവാഹസൽക്കാരത്തിൽ ഭക്ഷണം വിളമ്പി ബിഗ്ബിയും ആമിറും
സൽക്കാരത്തിനെത്തിയ അതിഥികൾക്ക് ഭക്ഷണം വിളമ്പിയാണ് ഇരുവരും വിവാഹത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. താരങ്ങൾ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
രാജകീയ പ്രൗഢിയിലായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദായിരുന്നു വരന്‍. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിയായ ആന്‍റീലിയയിൽ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ- ബിസിനസ്- സിനിമാ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.
720 കോടിയോളം ചെലവിട്ട് നടത്തിയ വിവാഹ മാമാങ്കം ലോക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആൻ്റീലിയയിൽ വച്ച് വെള്ളിയാഴ്ച നടന്ന വിവാഹസൽക്കാരവും ആഢംബരത്തിൽ മുങ്ങിയാണ് അംബാനി കുടുംബം ആഘോഷിച്ചത്. നിരവധി പ്രമുഖ വ്യക്തികളും ബോളിവുഡ് താരങ്ങളും വിവാഹസൽക്കാരത്തിൽത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ അവരിൽനിന്നെല്ലാം വ്യത്യസ്തമായി സൽക്കാരത്തിൽ താരങ്ങളായത് അമിതാബ് ബച്ചനും ആമിർ ഖാനുമായിരുന്നു. സൽക്കാരത്തിനെത്തിയ അതിഥികൾക്ക് ഭക്ഷണം വിളമ്പിയാണ് ഇരുവരും വിവാഹത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. താരങ്ങൾ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
പരമ്പരാഗത രീതിയിലുളള ഗുജറാത്തി ഭക്ഷണമാണ് ഇരുവരും അതിഥികൾക്കായി വിളമ്പിയത്. അടുത്ത ബന്ധുക്കൾ ആചാരമനുസരിച്ച് നിർവഹിക്കുന്ന ചടങ്ങാണ് അംബാനി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന അമിതാഭ് ബച്ചനും ആമിർ ഖാനും നിർവഹിച്ചത്. കന്യാദാന ചടങ്ങിലും പ്രധാന പങ്ക് വഹിച്ചു കൊണ്ട് അമിതാഭ് ബച്ചൻ നടത്തിയ വൈകാരികമായ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബങ്ങളും തമ്മിൽ നാൽപത് വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞമാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു വിവാഹനിശ്ചയം. മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്‍റൺ ഉൾപ്പടെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുത്തത്. ഡിസംബർ 12നായിരുന്നു വിവാഹം.
വിവാഹത്തിനുശേഷം മുംബൈയിലെ വറോളിയിൽ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക. 450 കോടിയാണ് അഞ്ച് നിലകളിലായി ഒരുക്കിയ ഈ ആഢംബര വസതിയുടെ ആസ്തി.