സാധാരണ ജനറല്‍ ബോ‍ഡി യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും പങ്കെടുക്കാറുണ്ടെങ്കില്‍ ഇന്ന് അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരായി യുവതാരങ്ങളില്‍ പലരും

നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് താരസംഘടനയായ അമ്മയില്‍ ഭിന്നത. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ത്തന്നെ പുറത്താക്കല്‍ നിലനില്‍ക്കില്ലെന്നുമാണ് പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബു യോഗത്തില്‍ സംസാരിച്ചത്. ഇന്നത്തെ യോഗത്തിന്‍റെ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായതിനാല്‍ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നുമുള്ള തീരുമാനത്തെ കൈയടികളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ ഡബ്ല്യുസിസി അംഗങ്ങള്‍ക്കൊപ്പം ഇന്നത്തെ ജനറല്‍ ബോഡി ബഹിഷ്കരിച്ച യുവതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദിലീപിനെ ഉടന്‍ തിരിച്ചെടുക്കേണ്ട എന്ന നിലപാടാണെന്ന് അറിയുന്നു. പുതിയ ഭരണസമിതിയെ ചര്‍ച്ചകളൊന്നും കൂടാതെ തെരഞ്ഞെടുത്തത് ദിലീപിന് വേണ്ടിയാണെന്നും ഇത് സംഘടനയിലെ ജനാധിപത്യമില്ലായ്മയാണ് കാണിക്കുന്നതെന്നും അഭിപ്രായമുള്ളവര്‍ യുവതാരങ്ങള്‍ക്കിടയില്‍ ഉണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അംഗങ്ങളില്‍ ഒട്ടുമിക്കവരും അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ പൃഥ്വിരാജ്, ടൊവീനോ തോമസ്, നിവിന്‍ പോളി അടക്കമുള്ള യുവനിരയിലെ മിക്കവരും യോഗത്തില്‍ ഉണ്ടായിരുന്നില്ല. യുവനിരയിലെ പകുതിയോളം പേര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കാര്യമായ ചര്‍ച്ചകളൊന്നും കൂടാതെയാണ് പുതിയ ഭരണസമിതി നിലവില്‍ വന്നതെന്നും ഈ സമിതി തുടരുന്നപക്ഷം തുടര്‍ന്ന് നടക്കുന്ന യോഗങ്ങളും അമ്മ ഷോയും ഇന്ന് വിട്ടുനിന്നവരില്‍ പലരും ബഹിഷ്കരിക്കുമെന്നും സൂചനയുണ്ട്. അമ്മ ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന അഭിപ്രായമാണ് യുവതാരങ്ങളില്‍ ഒരു വിഭാഗത്തിന്.

എന്നാല്‍ ഇന്ന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന അഭിപ്രായക്കാരാണ്. നടി അക്രമിക്കപ്പെട്ട കേസ് കത്തി നിന്ന സമയത്ത് മാധ്യമസമ്മര്‍ദ്ദം പരിഗണിച്ച് ദിലീപിനെ പുറത്താക്കിയത് തെറ്റെന്നും ഒരു വിഭാഗം കരുതുന്നു. ഊര്‍മ്മിള ഉണ്ണിയാണ് ഇന്നത്തെ യോഗത്തിന്‍റെ അജണ്ടയില്‍ ഇല്ലാതിരുന്ന ദിലീപ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. ഇടവേള ബാബു, സിദ്ദിഖ്, ജയറാം എന്നിവരൊക്കെ തുടര്‍ന്ന് ദിലീപിന് വേണ്ടി വാദങ്ങളുയര്‍ത്തി സംസാരിച്ചു. ദിലീപിനെ തിരിച്ചെടുക്കണമെന്നും പുറത്താക്കിയതില്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ യോഗത്തില്‍ ഈ വിഷയത്തെ സംബന്ധിച്ച് മൗനം പാലിച്ചെങ്കിലും ജനറല്‍ ബോഡി അംഗീകരിച്ചാല്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാമെന്നാണ് മമ്മൂട്ടിയുടെയും നിലവിലെ പ്രസിഡന്‍റായ മോഹന്‍ലാലിന്‍റെയും നിലപാടെന്നും അറിയുന്നു.