ബംഗളൂരു: കളക്ഷനില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയ ഏട് തുന്നിച്ചേര്‍ത്തിരിക്കുകയാണ് ബാഹുബലി രണ്ടാം ഭാഗം. തീയറ്ററുകളില്‍ എത്തും മുമ്പ് മുടക്കുമുതലിന്റെ ഇരട്ടി ലാഭം കൊയ്താണ് ബാഹുബലി-2 വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നത്. വിതരണ, സാറ്റ്‍ലൈറ്റ് കരാറുകളിലൂടെ 500 കോടി രൂപയാണ് ബാഹുബലി-2 ഇതുവരെ സ്വന്തമാക്കിയത്.പത്തര കോടിയ്‌ക്കാണ് കേരളത്തിലെ വിതരണവകാശം വിറ്റത്.

വിതരണാവകാശം, സാറ്റലൈറ്റ്, ഓഡിയോ റിലീസ് എന്നിവയിലൂടെയാണ് ഈ നേട്ടം. ബാഹുബലി ഒന്നാംഭാഗം ആകെ നേടിയത് 650 കോടി രൂപയാണ്. വിതരാണവകാശത്തിലൂടെയാണ് ബാഹുബലി രണ്ടാംഭാഗം ലാഭത്തിലേക്കെത്തിയത്. ഇന്ത്യയില്‍ നിന്ന് മാത്രം കിട്ടിയത് 290 കോടി. 127.5 കോടി രൂപയുമായി ആന്ധ്രയാണ് പട്ടികയില്‍ മുന്നില്‍. തമിഴ്നാട്ടില്‍ നിന്ന് 47 കോടിയും കര്‍ണാടകയില്‍ നിന്ന് 36 കോടി രൂപയും വിതരണാവകാശത്തിലൂടെ നിര്‍മാതാക്കള്‍ക്ക് കിട്ടി.

കേരളത്തില്‍ നിന്ന് ലഭിച്ചത് പത്തര കോടി. ആദ്യഭാഗം വിതരണത്തിനെടുത്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തന്നെയാണ് റെക്കോഡ് തുകയ്‌ക്ക് രണ്ടാംഭാഗവും സ്വന്തമാക്കിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പിരിഞ്ഞത് 69 കോടി. വിദേശത്ത് നിന്ന് 64 കോടി രൂപയും നിര്‍മാതാവ് ശോഭു യാര്‍ലഗ്ഗഡയുടെ കീശയില്‍ എത്തിക്കഴിഞ്ഞു.

നിലവിലെ കണക്കുകള്‍ അവലംബിച്ചാള്‍ ബാഹുബലി രണ്ട് ഇന്ത്യയിലെ ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമാകുമെന്ന് ഉറപ്പാണ്. ആദ്യ ആഴ്ചയില്‍ തന്നെ ബാഹുബലി ആമിര്‍ഖാന്‍ ചിത്രം പികെയുടെ കളക്ഷന്‍ റെക്കോഡ് മറികടന്നേക്കും. 2014ല്‍ എത്തിയ പികെ നേടിയ കളക്ഷന്‍ 792 കോടി രൂപയാണ്.അതേസമയം, രാജ്യത്തെ ഒരു വിഭാഗം മള്‍ട്ടിപ്ലക്‌സ് തീയറ്ററുകള്‍ ബാഹുബലി പ്രദ‍ര്‍ശിപ്പിക്കില്ലെന്ന തീരുമാനം കളക്ഷനെ ബാധിക്കാനിടയുണ്ട്. തീയറ്റര്‍ വിഹിതം പങ്കുവയ്‌ക്കുന്നതിനെ ചൊല്ലി നിര്‍മാതാക്കളുമായുണ്ടായ തര്‍ക്കമാണ് ഇതിന് കാരണം. ഇതനുസരിച്ച് കേരളത്തിലെ 28 സ്ക്രീനുകളില്‍ ബാഹുബലി 2 പ്രദര്‍ശിപ്പിക്കില്ല.