ദുബായ്: ബാഹുബലിയുടെ രണ്ടാം വരവ് തകര്‍ത്തെത്ത് യുഎഇ പ്രതികരണങ്ങള്‍. ഇന്ത്യന്‍ റിലീസിന് മുന്‍പാണ് ബാഹുബലി 2 യുഎഇയില്‍ 200ലേറെ തിയറ്ററുകളില്‍ ഇന്ന് റിലീസായത്. യുഎഇ സമയം വൈകീട്ട് നാലുമണി മുതലായിരുന്നു പ്രദര്‍ശനം. അര മണിക്കൂർ വിട്ടാണ് ഒരു തിയറ്റരുകളിലെ വ്യത്യസ്ത സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചത്. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ കൂടി ചിത്രം പ്രദർശിപ്പിക്കുന്നു. മലയാളികളെ കൂടാതെ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷക്കാരും തിയറ്ററുകളില്‍ എത്തി.

ഗംഭീരം എന്നാണ് രണ്ടാം ഭാഗം കണ്ട് ദുബായിലെ തിയറ്ററുകളിൽ നിന്നിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ്.ടിവിക്ക് ലഭിക്കുന്ന പ്രതികരണം. വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും പ്രവാസി പ്രതികരണങ്ങള്‍ പ്രവഹിക്കുകയാണ്.

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?- എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ചോദ്യത്തിന് കൊല്ലപ്പെട്ടാലും മറുപടി പറയില്ലെന്നാണ് ദുബായിലെ ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബാഹുബലിയായി പ്രഭാസും ദേവസേനയായി അനുഷ്കയും മികച്ച പ്രകടനം നടത്തിയെന്നാണ് അഭിപ്രായം. റാണാ ദഗ്ഗുപതിയുടെ വില്ലന്‍ ശരിക്കും ഞെട്ടിച്ചെന്ന് അഭിപ്രായമുണ്ട്. തമന്നയും സത്യരാജും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി.രാജ മൗലിക്ക് സല്യൂട്ട് നല്‍കുന്നു ചിലര്‍.

മിക്ക തിയ്യറ്ററുകളിലും അഞ്ചിലേറെ സ്ക്രീനുകളിൽ ഇന്ന് തന്നെ പത്തിലേറെ പ്രദർശനങ്ങൾ നടക്കുന്നു. നാളെ പുലർച്ച വരെ പ്രദർശനമുണ്ടാകും. എല്ലാ ഷോയ്ക്കും നേരത്തെ തന്നെ തിറ്ററുകളിൽ ടിക്കറ്റ് കാലിയായ അവസ്ഥയാണ്.