പരിക്കുകള്‍ ഭേദമാവുന്നു, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങി
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ബാലഭാസ്കറിന്റെ ഭാര്യ സംസാരിക്കാന്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍. ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായതിനെ തുടര്‍ന്ന് ലക്ഷ്മിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി.
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ബാലഭാസ്കറിന്റെ ഭാര്യ സംസാരിക്കാന്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍. ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായതിനെ തുടര്‍ന്ന് ലക്ഷ്മിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. പരിക്കുകള്‍ ഭേദമായി വരികയാണെന്നും മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചികില്‍സയില്‍ കഴിയുന്ന ലക്ഷ്മിയെ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഇത് ചികില്‍സയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതുകൊണ്ട് ലക്ഷ്മിയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ലക്ഷ്മി ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യനില പൂർണമായും വീണ്ടെടുക്കുന്ന സാഹചര്യത്തിൽ ലക്ഷ്മിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും.
കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാലയും ബാലഭാസ്കറും ഒക്ടോബർ മരണത്തിനു കീഴടങ്ങിയിരുന്നു. മകളും ഭർത്താവും മരിച്ച വിവരം പിന്നീടാണ് ലക്ഷ്മിയെ അറിയിച്ചത്. യാഥാർഥ്യങ്ങളോട് ഇപ്പോൾ പൊരുത്തപ്പെട്ടു വരികയാണു ലക്ഷ്മിയെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.